കോഴിക്കോട്: കോഴിക്കോട്ടെ കെ.എസ്.ആര്‍.ടി.സി സമുച്ചയത്തിന് ബലക്ഷയമെന്ന് ചെന്നൈ ഐഐടിയുടെ റിപ്പോർട്ട്. ഇതേതുടർന്ന് കെ.എസ്.ആര്‍.ടി.സി(KSRTC Kozhikode Terminal) കെട്ടിടം ഒരു മാസത്തിനകം ഒഴിപ്പിക്കാൻ ഗതാഗത മന്ത്രിയുടെ ഉത്തരവിറക്കി. കെട്ടിട നിർമാണത്തിലെ അപാകത അന്വേഷിക്കുന്ന വിജിലൻസിനോട് ഐഐടി റിപ്പോർട്ട് കൂടി പരിഗണിക്കാനും ഗതാഗത മന്ത്രി നിർദ്ദേശം നൽകി.
കെട്ടിടം അടിയന്തിരമായി ബലപ്പെടുത്താനും, ബസ് സ്റ്റാന്‍ഡ് താല്‍ക്കാലികമായി മാറ്റാനും ആലോചനയുണ്ട്. കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന ചെന്നൈ ഐഐടിയുടെ (Chennai IIT) റിപ്പോർട്ടിന്‍റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ഉത്തരവ്. 2015ലാണ് കോഴിക്കോട് കെ.എസ്.ആര്‍.ടി.സി സമുച്ചയം നിര്‍മിച്ചത്. നിർമാണ ഘട്ടത്തിൽ തന്നെ ഒട്ടേറെ വിവാദമുണ്ടായ കെട്ടിടമാണ് കോഴിക്കോട്ടെ കെ.എസ്.ആര്‍.ടി.സി സമുച്ചയം. 75 കോടി രൂപ ചെലവിട്ടാണ് കെട്ടിടം നിർമിച്ചത്.
അതേസമയം സമുച്ചയം പൂര്‍ത്തിയായതിനു പിന്നാലെ നിര്‍മാണം സംബന്ധിച്ച് നിരവധി പരാതികളാണ് ഉയര്‍ന്നു വന്നത്. തുടര്‍ന്ന് ചെന്നൈ ഐ.ഐ.ടി നടത്തിയ പഠനത്തിന്‍റെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുള്ളത്. ബലക്ഷയം പരിഹരിക്കാന്‍ ഏകദേശം 30 കോടിയോളം രൂപ വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. എന്നാൽ ബലപ്പെടുത്താൻ 30 കോടി രൂപ കൂടി ചെലവിടാനുള്ള നീക്കത്തിൽ ദുരൂഹതയുണ്ടെന്നാണ് തൊഴിലാളി സംഘടനകളുടെ ആരോപണം.