ദില്ലി: കുനൂരിലെ ഹെലികോപ്ടർ അപകടത്തിൽ മരിച്ച സുരക്ഷാ ഉപദേഷ്ടാവ് ബ്രിഗേഡിയർ ലിഡ്ഡർക്ക് രാജ്യം വിട നൽകി. സംസ്‌കാര ചടങ്ങുകൾ പൂർണ്ണ സൈനിക ബഹുമതികളോടെ പൂർത്തിയായി. രാജ്‌നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, കരസേനാ മേധാവി എംഎം നരവനെ, നേവി ചീഫ് അഡ്മിറൽ ആർ ഹരി കുമാർ, വ്യോമസേനാ മേധാവി വി.ആർ ചൗധരി, ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടർ അടക്കമുള്ളവർ ധീരസൈനികന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തി. ലിഡ്ഡറുടെ കുടുംബാംഗങ്ങളെ അദ്ദേഹം ആശ്വസിപ്പിക്കുകയും ചെയ്തു. ഡൽഹി കന്റോൺമെന്റിലെ ബ്രാർ ശ്മശാനത്തിലാണ് സംസ്‌കാര ചടങ്ങുകൾ നടന്നത്.
ഹരിയാനയിലെ പഞ്ചഗുളയിൽ നിന്നുള്ള ബ്രിഗേഡിയർ ലഖ്ബിന്ദർ സിംഗ് ലിഡർ മേജർ ജനറലായി സ്ഥനക്കയറ്റം ലഭിക്കാനിരിക്കെയാണ് വിടപറഞ്ഞത്. കഴിഞ്ഞ ഒരു വർഷത്തിലേറെയായി സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന്റെ സ്റ്റാഫായി പ്രവർത്തിച്ചുവരികയായിരുന്നു.
സേനാ മെഡൽ, വിശിഷ്ട സേവാ മെഡൽ എന്നിവ നൽകി അദ്ദേഹത്തെ രാജ്യം ആദരിച്ചിരുന്നു. മികച്ച സൈനികൻ എന്നതിനപ്പുറം സമാനതകളില്ലാത്ത പ്രതിരോധ ഗവേഷകൻ കൂടിയായിരുന്നു അദ്ദേഹം. സെന്റർ ഫോർ ലാൻഡ് വാർഫെയർ സ്റ്റഡീസ് എന്ന പ്രതിരോധ ജേണലിൽ ചൈനയുടെ ബഹിരാകാശ, ഹൈ ടെക് യുദ്ധരീതികളെക്കുറിച്ചും ഡിസൈനുകളെക്കുറിച്ചും വളരെ വിശദമായ പ്രബന്ധം ലിഡ്ഡർ എഴുതിയിരുന്നു. ഡൽഹിയിൽ സ്‌കൂൾ ടീച്ചറായ ഗീഥികയാണ് ലിഡറുടെ ഭാര്യ. 16 വയസ്സുള്ള ഏക മകൾ പ്ലസ്ടു പരീക്ഷ എഴുതാൻ തയാറെടുക്കവേയാണ് ലിഡ്ഡറുടെ മരണം.