ദില്ലി: കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന്റെയും ഭാര്യയുടെയും ഭൗതികശരീരം വീട്ടിൽ എത്തിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷാ അന്ത്യാഞ്ജലി അര്‍പ്പിച്ചു.
റാവത്തിന്റെയും മധുലികയുടെയും ഭൗതികശരീരം 11 മുതൽ 2 മണി വരെ ദില്ലിയിലെ വസതിയിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് സേനാ കന്റോൺമെന്റിലുള്ള ബ്രാർ സ്ക്വയർ ശ്മശാനത്തിലേക്കു വിലാപയാത്രയായി എത്തിക്കും. പൂർണസേനാ ബഹുമതികളോടെയുള്ള സംസ്കാര ചടങ്ങിൽ വിദേശ നയതന്ത്ര പ്രതിനിധികളും പങ്കെടുക്കും.
ഇന്നലെ വൈകീട്ട് എട്ട് മണിയോടെ ആണ് വ്യോമ സേനയുടെ പ്രത്യേക വിമാനമായ എഎന്‍ 32 ദില്ലിയില്‍ എത്തിയത്. ബിപിന്‍ റാവത്ത് അടക്കം ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച 13 പേരുടെയും മൃതദേഹം ഏറ്റുവാങ്ങാന്‍ പാലം സൈനിക വിമാനത്താവളം പൂര്‍ണ സജ്ജമായിരുന്നു. പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി സഹമന്ത്രിമാര്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്നിവര്‍ക്ക് ഒപ്പം മൂന്ന് സേനാ വിഭാഗങ്ങളുടെ തലവന്മാരും പാലം വിമാനത്താവളത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.