ലോക്സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ കോൺഗ്രസുമായുള്ള സഖ്യത്തിനില്ലെന്ന് തൃണമൂൽ കോൺഗ്രസ്. പാർട്ടി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. ബംഗാളിലെ മുഴുവൻ സീറ്റിലും തൃണമൂൽ മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചു. നേരത്തെ മുഖ്യമന്ത്രി മമതാ ബാനർജിയും ഈ നിലപാട് എടുത്തിരുന്നു. ആദ്യം കോൺഗ്രസിന് ബംഗാളിൽ അഞ്ച് സീറ്റ് നൽകാമെന്ന് തൃണമൂൽ അറിയിച്ചിരുന്നു. പിന്നീടിത് രണ്ടായി മാറി. ഏറ്റവും ഒടുവിൽ അത് പൂജ്യമായി മാറുകയാണ്.
ബദ്ധവൈരികളായ കമ്മ്യൂണിസ്റ്റ് പാർട്ടിയുമായുള്ള കോൺഗ്രസ് ചങ്ങാത്തമാണ് തൃണമൂലിനെ അവരിൽ നിന്നകറ്റുന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. ബംഗാളിൽ കോൺഗ്രസ് ഒറ്റയ്ക്കു മത്സരിക്കുമെന്ന് മമത ആവർത്തിക്കുമ്പോൾ, സഖ്യത്തിനു വീണ്ടും സാധ്യതയുണ്ടെന്നാണു കോൺഗ്രസ് നേതാവ് ജയ്റാം രമേശ് പറയുന്നത്. ബംഗാളിൽ ഇടതുപക്ഷത്തിനൊപ്പം ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് തന്റെ ആഗ്രഹമെന്നാണ് ബംഗാൾ കോൺഗ്രസ് പ്രസിഡന്റും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ അധീർ രഞ്ജൻ ചൗധരി വ്യക്തമാക്കുന്നത്.