വാഷിംഗ്ടണ്‍: തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ആപ്തവാക്യമായി ഉപനിഷത് വാക്യം ഉപയോഗിച്ച് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി വിവേക് രാമസ്വാമി. തൈത്തിരീയോപനിഷത്തിൽ നിന്നുള്ള ‘സത്യം വദ; ധർമ്മം ചര’ യാണ് പ്രചരണതല വാക്യമായി ഉപയോഗിക്കുന്നത്. സത്യം പറയുക, ധർമ്മം പിന്തുടരുക എന്നാണ് ഇതിന്റെ അർത്ഥം. പാര്‍ട്ടിക്കുള്ളിലെ മത്സരത്തില്‍ ട്രംപിനു പുറകില്‍ രണ്ടാം സ്ഥാനത്താണ് ഇപ്പോള്‍ വിവേക്.
ജി 20 ഉച്ചകോടിയില്‍ ‘വസുധൈവകുടുംബകം’ എന്നവേദവാക്യം ഉപയോഗിച്ചത് ഏറെ ശ്രദ്ധനേടിയിരുന്നു.
ഫോബ്‌സ് യുവസമ്പന്നപ്പട്ടികയില്‍ ഇടം പിടിച്ച ബയോടെക് സംരംഭകനും എഴുത്തുകാരനും പ്രഭാഷകനുമാണ് ഒഹായോവില്‍ ജനിച്ചുവളര്‍ന്ന വിവേക്. മലയാളി വേരുകളുള്ള ശതകോടീശ്വരനാണ് . അ്ച്ഛന്‍ വി.ജി. രാമസ്വാമി പാലക്കാട് സ്വദേശി. അമ്മ ഗീത തൃപ്പൂണിത്തുറ സ്വദേശിനിയും. അടുത്തയിടയും ശബരിമല ദര്‍ശനത്തിന് ഇരുവരും എത്തിയിരുന്നു. അരനൂറ്റാണ്ട് മുന്‍പാണ് രാമസ്വാമിയും കുടുംബവും യുഎസിലേക്ക് കുടിയേറിയത്. കുടുംബം നാട്ടില്‍ വന്നാല്‍ വടക്കഞ്ചേരിയിലെ വീട്ടിലും പാലക്കാട് കല്‍പാത്തിയിലുള്ള ബന്ധു വീട്ടിലുമാണ് താമസം. തമിഴ് സംസാരിക്കുന്ന വിവേകിനു മലയാളവും മനസ്സിലാകും.അഞ്ച് വര്‍ഷം മുന്‍പ് വിവേക് ഇന്ത്യന്‍ വംശജയായ ഭാര്യ ഡോ.അപൂര്‍വ തിവാരിയുമെത്ത് പാലക്കാട് എത്തിയിരുന്നു.
റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയാകാനുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ വളരെ മുന്നിലാണ് വിവേക്. മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്നെയാണ് പാര്‍ട്ടി സ്ഥാനാര്‍ഥിത്വത്തില്‍ വിവേകിനു മുന്നിലുള്ളത്.പ്രൈമറി സംവാദത്തില്‍നിന്ന് ഡോണള്‍ഡ് ട്രംപ് വിട്ടുനിന്നതോടെ ശ്രദ്ധ മുഴുവന്‍ വിവേകിലേക്കെത്തി. ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് ഉള്‍പ്പെടെ പ്രമുഖര്‍ വിവേകിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.