ആലുവ: അങ്കമാലിയിൽ വൻ ലഹരിവേട്ട. ചാക്കുകളിലായി കടത്തുകയായിരുന്ന 58500 പായ്ക്കറ്റ് ഹാൻസ് ആണ് പിടികൂടിയത്. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മാറമ്പിള്ളി സ്വദേശികളായ കൊറ്റനാട്ട് വീട്ടിൽ അബ്ദുൾ ജബ്ബാർ, വള്ളോപ്പിള്ളി വീട്ടിൽ ഹുസൈൻ അബ്ദുൾ റഷീദ് (56) എന്നിവരെ അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തു.
ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഹൈവേയിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ നിരോധിത പുകയില ഉത്പന്നമായ ഹാൻസുമായി പിടിയിലായത്. ബാംഗ്ലൂരിൽ നിന്നുമാണ് ഹാൻസ് വാങ്ങിയത്. അവിടെനിന്നും പാലക്കാട് എത്തിച്ചു. തുടർന്ന് എറണാകുളത്തേക്ക് കൊണ്ടുവരുന്നതിനിടെയാണ് ഇവ പിടികൂടുന്നത്. എട്ട് ലക്ഷം രൂപക്കാണ് വാങ്ങിയതെന്നും ഇവിടെ വിറ്റു കഴിയുമ്പോൾ 30 ലക്ഷത്തോളം രൂപ ലഭിക്കുമെന്നും പ്രതികൾ പറഞ്ഞു. പെരുമ്പാവൂരിലെ അതിഥി തൊഴിലാളികൾക്കിടയിൽ വിൽപ്പന നടത്തുവാനാണ് ഇവ കൊണ്ടുവന്നത്.