കോഴിക്കോട് പയ്യോളിയിൽ രണ്ട് പെൺമക്കളും പിതാവും മരിച്ച നിലയിൽ. അയനിക്കാട് കുറ്റിയിൽ പീടികയ്ക്ക് സമീപം പുതിയോട്ടിൽ (വള്ളിൽ) സുമേഷ് (42), മക്കളായ ഗോപിക (15), ജ്യോതിക (10) എന്നിവരെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. സുമേഷിന്റെ ഭാര്യ സ്വപ്ന കോവിഡ് ബാധിതയായി നേരത്തെ മരിച്ചിരുന്നു.
രാവിലെ എട്ടരയ്ക്ക് പരശുറാം എക്സ്പ്രസ് പോയതിന് പിന്നാലെയാണ് സുമേഷിന്റെ മൃതദേഹം ട്രാക്കിനോട് ചേർന്ന് കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. പരിശോധനയിൽ മൃതദേഹം സമീപത്ത് താമസിക്കുന്ന സുമേഷിന്റേതാണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് ഇയാളുടെ വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് രണ്ടു പെൺകുട്ടികളുടെയും മൃതദേഹം കണ്ടെത്തിയത്.
പെൺകുട്ടികൾ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിലായിരുന്നു. കുട്ടികൾക്ക് വിഷം നൽകിയശേഷം സുരേഷ് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. ഭാര്യ മരിച്ച ശേഷം സുമേഷ് കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കുട്ടികളുടെ മരണം സംബന്ധിച്ച് പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ വ്യക്തത വരുകയുള്ളു.