പനാജി: ബിജെപി നേതാവും പ്രശസ്ത നടിയുമായ സൊനാലി ഫോഗട്ടിന്റെ മരണവുമായി ബന്ധപ്പെട്ട് രണ്ട് പേര് കൂടി അറസ്റ്റിൽ . ലഹരി മരുന്ന് കച്ചവടക്കാരനും സൊനാലി മരിക്കുന്നതിന്റെ തലേന്ന് രാത്രി പാര്‍ട്ടിയില്‍ പങ്കെടുത്ത റെസ്റ്റോറന്റിന്റെ ഉടമയുമാണ് അറസ്റ്റിലായത് . ഇതോടെ മൊത്തത്തിൽ അറസ്റ്റിൽ ആയവരുടെ എണ്ണം 4 ആയി. സൊനാലിയുടെ ഡ്രൈവർ, താമസിച്ചിരുന്ന റെസ്റ്റോറന്റിലെ ജീവനക്കാർ , ഉൾപ്പെടെ 25 പേരെ കേസിൽ പോലീസ് ചോദ്യം ചെയ്തു നേരത്തെ സൊനാലിയുടെ സഹായികളായ സുധീര്‍ സാഗ്വന്‍, സുഖ്വിന്ദര്‍ വസി എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവർ സൊനാലിയെ നിര്‍ബന്ധിച്ച് ലഹരി കഴിപ്പിച്ചതായി പോലീസ് കണ്ടെത്തി. ഇത് സ്ഥിരീകരിക്കാനായി സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിക്കുകയും ചെയ്തിരുന്നു. അബോധാവസ്ഥയിലായ സൊനാലിയെ പ്രതികള്‍ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
ഹരിയാനയില്‍ നിന്ന് ഗോവയിലേക്ക് സിനിമ ചിത്രീകരണത്തിന് എത്തിയ സൊനാലിയെ ഓഗസ്റ്റ് 23ന് പുലര്‍ച്ചെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ മൃതദേഹത്തില്‍ ആയുധം ഉപയോഗിച്ചുള്ള പരിക്കുകള്‍ കണ്ടെത്തി. സഹോദരനായ റിങ്കു ധാക്ക സംഭവത്തില്‍ കൂടാലോചന ഉണ്ടെന്ന് ആരോപിച്ചിരുന്നു. സൊനാലിയുടെ സഹായികൾക്ക് അവരുടെ സ്വത്തിൽ കണ്ണുള്ളതായും സഹോദരൻ പറഞ്ഞിരുന്നു . സൊനാലിയുടെ മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് സഹോദരൻ രംഗത്തെത്തിയിരുന്നു.