അണ്ടർ 19 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഓസ്ട്രേലിയയെ 74 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ സെമിഫൈനലിൽ കടന്നു. വിജയലക്ഷ്യമായ 234 റൺസ് പിന്തുടർന്ന് ഇറങ്ങിയ ഓസ്ട്രേലിയ 43.3 ഓവറിൽ 159 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. എട്ട് ഓവറിൽ 24 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ കാർത്തിക് ത്യാഗിയാണ് ഇന്ത്യയുടെ വിജയശിൽപി.
അണ്ടർ 19 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഓസ്ട്രേലിയക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 233 റൺസെടുത്തു. മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിങിന് അയക്കുകയായിരുന്നു. ഇന്ത്യക്കായി ഓപ്പണർ യശസ്വി ജെയ്സ്വാളും (62) എവി അങ്കോൽക്കറും (55) അർധശതകങ്ങൾ നേടി.
ഓസ്ട്രേലിയയുടെ കൃത്യതയാർന്ന ബോളിങിന് മുന്നിൽ ഇന്ത്യ തുടക്കത്തിൽ പതറിയിരുന്നുവെങ്കിലും ഒരു ഭാഗത്ത് പിടിച്ച് നിന്ന ജെയ്സ്വാൾ ഇന്ത്യൻ ഇന്നിങ്സിനെ മുന്നോട്ട് നയിച്ചു. ക്യാപ്റ്റൻ പ്രിയം ഗാർഗ് വെറും അഞ്ച് റൺസെടുത്ത് പുറത്തായി.
രവി ബിഷ്ണോയിയും അങ്കോൽക്കറും ചേർന്നുള്ള ഏഴാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യൻ സ്കോർ 200 കടത്തിയത്. ഇരുവരും ചേർന്ന് 60 റൺസ് കൂട്ടിച്ചേർത്തു. ബിഷ്ണോയ് 31 പന്തിൽ നിന്ന് 30 റൺസെടുത്ത് പുറത്താവാതെ നിന്നു.