ദുബായ് : ഭൂമിയിലെ അത്ഭുതങ്ങളിൽ ഒന്നാണ് മഴ. പ്രകൃതിയുടെ പ്രതിഭാസങ്ങളിൽ മനുഷ്യനെ സ്വാധീനിക്കുന്നതും, ലഭിക്കാതെ ആയാൽ ഭൂമിയിലെ ജീവന്റെ നിലനിൽപ്പ് തന്നെ ഇല്ലാതാവുകയും ചെയ്യുന്ന അമൂല്യ നിധിതന്നെയാണ് മഴ. സ്വർഗത്തിൽ നിന്നുള്ള വരദാനമെന്നും മഴയെ വിശേഷിപ്പിക്കാറുണ്ട്. ഭൂമിയിൽ മനുഷ്യനാൽ ഇന്ന് എല്ലാം സാധ്യമാണ് അതിനൊപ്പം ഈ വിസ്‌മയവും ഇപ്പോൾ മനുഷ്യന്റെ നിയന്ത്രണത്തിൽ എത്തിയിരിക്കുകയാണ്. 50 ഡിഗ്രി വരെ ഉയർന്ന അന്തരീക്ഷ താപനിലയെ ചെറുക്കാന്‍ കൃത്രിമ മഴ പെയ്യിച്ചിരിക്കുകയാണ് യു.എ.ഇ . മേഘങ്ങള്‍ക്കിടയിലേയ്ക്ക് ഡ്രോണുകള്‍ അയച്ച് അവയില്‍ വൈദ്യുതാഘാതം ഏല്‍പ്പിച്ചാണ് മഴ പെയിച്ചത്. ബ്രിട്ടനിലെ യൂണിവേഴ്‌സിറ്റി ഓഫ് റീഡിംഗിലെ വിദഗ്ദ്ധരുടെ ഗവേഷണമാണ് വൈദ്യുതിയുടെ സഹായത്തോടെ കൃത്രിമ മഴ പെയ്യിക്കുന്ന വിദ്യ ഇപ്പോള്‍ യു.എ.ഇയില്‍ എത്തിച്ചിരിക്കുന്നത്.
അതേസമയം, ഇതിനായി 15 മില്ല്യണ്‍ ഡോളറിന്റെ പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. അതികഠിനമായ വരള്‍ച്ച നേരിടുന്ന രാജ്യങ്ങളില്‍ ഒന്നാണ് യു.എ.ഇ. ഇതേതുടർന്ന് ഭാഗമായി കൃത്രിമ മഴ പെയ്യിക്കുന്നതിന് ആവശ്യമായ അളവില്‍ മേഘങ്ങള്‍ യു.എ.ഇയുടെ ആകാശത്തിലുണ്ടെന്ന് ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പ്രൊഫസര്‍ മാര്‍ട്ടിന്‍ ആംബൗം ഈ വര്‍ഷം ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു. ഇതോടെ ഈ പദ്ധതി നടപ്പിലാക്കുകയായിരുന്നു യു.എ.ഇ.
വൈദ്യുത ചാർജ്ജ് വിസർജ്ജിക്കാൻ കെല്‍പ്പുള്ള ഉപകരണങ്ങള്‍ ഘടിപ്പിച്ച ഡ്രോണുകള്‍ മേഘക്കൂട്ടത്തിലേക്ക് പറത്തി മേഘങ്ങളില്‍ വൈദ്യൂതാഘാതം ഏല്‍പിച്ചാണ് ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് മഴ പെയ്യിക്കുന്നത്. ഇങ്ങനെ വൈദ്യുത ചാര്‍ജ്ജ് വിസര്‍ജ്ജിക്കപ്പെടുമ്പോൾ മേഘങ്ങള്‍ ഘനീഭവിക്കും. ഈ പറയുന്ന വിദ്യയാണ് യു.എ.ഇ ഉപയോഗിച്ചിരിക്കുന്നത്. വിമാനങ്ങളില്‍ പറന്നുയര്‍ന്ന് ലവണങ്ങളും മറ്റു ചില രാസവസ്തുക്കളും മേഘക്കൂട്ടത്തില്‍ വിതറി കൃത്രിമ മഴ പെയ്യിക്കുന്ന സാങ്കേതിക വിദ്യയും നിലവിലുണ്ട്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona