മുംബൈ: മഹാരാഷ്ട്രയിൽ ശിവസേന നേതാവ് ഉദ്ധവ് താക്കറെയ്‌ക്ക് വീണ്ടും കനത്ത തിരിച്ചടി. താനെ കോര്‍പറേഷന്റെ നിയന്ത്രണവും താക്കറെയ്ക്ക് നഷ്ടമായി. ശിവസേനയുടെ 67 അംഗങ്ങളില്‍ 66 പേരും വിമത പക്ഷത്തേക്ക് മാറിയിട്ടുണ്ട്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയുടെ തട്ടകമാണ് താനെ.
കഴിഞ്ഞ ദിവസം രാത്രി 66 വിമത അംഗങ്ങളും ഷിന്‍ഡേയുടെ വീട്ടില്‍ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുമുണ്ട്. ഇതേതുടര്‍ന്നാണ് കാലുമാറ്റം എന്നാണ് വിലയിരുത്തുന്നത്. ബ്രിഹാന്‍ മുംബൈ കോര്‍പറേഷന്‍ കഴിഞ്ഞാല്‍ സംസ്ഥാനത്തെ ഏറ്റവും വലിയ കോര്‍പറേഷനാണ് താനെ. കനത്ത രാഷ്ട്രീയ പ്രതിസന്ധി നിലനിന്നിരുന്ന മഹാരാഷ്ട്രയില്‍ ജൂണ്‍ 29നാണ് താക്കറെ രാജിവച്ച് പിന്മാറിയിരിക്കുന്നത്. പിറ്റേ ദിവസം 40 വിമത എം എല്‍ എമാരുടെയും സ്വതന്ത്രരുടെയും പിന്തുണയോടെ ഏക്നാഥ് ഷിന്‍ഡെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
ഇപ്പോഴും മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി അവസാനിക്കാതെ തുടരുകയാണ്. യഥാര്‍ത്ഥ ശിവസേന തങ്ങളാണെന്ന അവകാശവുമായി ഉദ്ധവ് അനുകൂലികളും ഷിന്‍ഡെ അനുകൂലികളും തര്‍ക്കത്തിലാണ്. അതേസമയം, 18 ശിവസേന എംപിമാരില്‍ 12 പേരും ഷിന്‍ഡെ പാളയത്തിലേക്ക് ഉടന്‍ ചേരുമെന്ന് വിമത ശിവസേന എംഎല്‍എ ഗുലാബ്രാവു പാട്ടീല്‍ വ്യക്തമാക്കി.