തിരുവനന്തപുരം : കരവന്നൂരടക്കമുള്ള സഹകരണ മേഖലയിലെ അഴിമതി കഥകൾ സംസ്ഥാനസർക്കാരിനെതിരെയുള്ള ആയുധമാക്കി മുന്നോട്ടു പോകാനുള്ള നീക്കത്തിനിടെ പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കിക്കൊണ്ട് മുൻമന്ത്രി വി.എസ്.ശിവകുമാറിന്റെ വീട്ടിൽ നിക്ഷേപകരുടെ പ്രതിഷേധം. തിരുവനന്തപുരം ജില്ലാ അൺ എംപ്ലോയിസ് സോഷ്യൽ വെൽഫെയർ കോഓപ്പറേറ്റീവ് സൊസൈറ്റിയിലെ കിള്ളിപ്പാലം, വെള്ളായണി, വലിയതുറ ബ്രാഞ്ചുകളിലായി പണം നിക്ഷേപിച്ചവരാണ് ശാസ്തമംഗലത്തുള്ള ശിവകുമാറിന്റെ വീട്ടിൽ പ്രതിഷേധിക്കുന്നതെന്നാണ് പ്രതിഷേധം. 300 നിക്ഷേപകർക്കായി 13 കോടി രൂപ നഷ്ടമുണ്ടായെന്നും ശിവകുമാറിന്റെ ബിനാമിയായ രാജേന്ദ്രനാണ് ബാങ്കിന്റെ പ്രസിഡന്റെന്ന് നിക്ഷേപർ ആരോപിക്കുന്നു. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിവകുമാറിന്റെ തിരുവനന്തപുരം ശാസ്തമംഗലത്തെ വീട്ടിൽ വിജിലൻസിന്റെ മാരത്തോൺ റെയ്ഡ് 2022്ൽ നടന്നിരുന്നു. ആ വിജിലൻസ് കേസിൽ കൂട്ടു പ്രതിയായിരുന്നതും രാജേന്ദ്രനാണ്. 2002ൽ ശിവകുമാറാണ് സൊസൈറ്റി ഉദ്ഘാടനം ചെയ്തത്. നിക്ഷേപത്തിന് രണ്ടുവര്‍ഷമായി പലിശ പോലും ലഭിക്കുന്നില്ലെന്നും സൊസൈറ്റിയുടെ പ്രസിഡന്റ് പണം മുഴുവന്‍ പിന്‍വലിച്ചുവെന്നും നിക്ഷേപകര്‍ പറയുന്നു.
ബാങ്കിന് മൂന്നു ശാഖകളാണു ഉണ്ടായിരുന്നത്. കിള്ളിപ്പാലത്തെ പ്രധാനശാഖ കെട്ടിട വാടക നല്‍കാത്തതിനെ കൊണ്ട് അടച്ചുപൂട്ടി. സംഭവത്തില്‍ മുഖ്യമന്ത്രിക്കും സഹകരണ മന്ത്രിക്കും പരാതി നല്‍കുമെന്ന് നിക്ഷേപകര്‍ വ്യക്തമാക്കി. എന്നാൽ പണം നിക്ഷേപിക്കാന്‍ താന്‍ ആരോടും പറഞ്ഞിട്ടില്ലെന്നും നിക്ഷേപകരുടെ പരാതിയില്‍ അന്വേഷണം വേണമെന്നുമാണ് ശിവകുമാറിന്റെ പ്രതികരണം. ഡിസിസി പ്രസിഡന്റ് ആയിരുന്നപ്പോൾ ആണ് ബാങ്ക് ഉദ്ഘാടനം ചെയ്തതെന്നും പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകർ ക്ഷണിച്ചിട്ടാണ് പോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സഹകരണ മേഖലയിലെ അഴിമതികൾക്കെതിരെ യുഡിഎഫ് പ്രതിഷേധത്തിനൊരുങ്ങുമ്പോഴാണ് കോൺഗ്രസ് മുൻമന്ത്രിയുടെ വീട്ടിൽ പ്രതിഷേധം നടക്കുന്നത്. കൊച്ചിയിൽ സഹകരണ കൺവൻഷൻ സംഘടിപ്പിക്കാനാണ് യുഡിഎഫ് തീരുമാനം. ഇതുൾപ്പെടെയുള്ള പ്രതിഷേധ, സമരപരിപാടികളുടെ ആലോചനയ്ക്കായി യുഡിഎഫിലെ സഹകാരി നേതാക്കളുടെ യോഗം വിളിച്ചു. നാലിനു തിരുവനന്തപുരത്താണു യോഗം. പ്രതിപക്ഷ നേതാവും യുഡിഎഫ് കൺവീനറും പങ്കെടുക്കുന്ന യോഗത്തിൽ ഓരോ ഘടകകക്ഷിയുടെയും സഹകരണ മേഖലയിൽനിന്നുള്ള രണ്ടുവീതം പ്രതിനിധികൾ പങ്കെടുക്കും.