തിരുവനന്തപുരം: ജനങ്ങളെ ദുരിതത്തിലാഴ്ത്തി നഗരത്തിൽ യുഡിഎഫിന്റെ ഉപരോധം. തലസ്ഥാനത്തെ ജനങ്ങളെ വലച്ചു കൊണ്ടാണ് യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ യുഡിഎഫിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് ഉപരോധം നടന്നത്. ഉപരോധത്തെ തുടര്‍ന്ന് പൊലീസ് മിക്ക റോഡുകളും അടച്ചു. മണിക്കൂറുകൾ നഗരം മുഴുവന്‍ ഗതാഗത കുരുക്കിലായി. കാല്‍നട യാത്രികരെ പോലും കടത്തി വിട്ടില്ല. സ്‌കൂള്‍ വിദ്യാര്‍ഥികളടക്കം പെരുവഴിയിലായി. രാവിലെ ആറ് മുതലാണ് യുഡിഎഫിന്റെ സമരം തുടങ്ങിയത്.
മുഖ്യമന്ത്രിയേയും മറ്റു മന്ത്രിമാരേയും സമരക്കാര്‍ തടയാനുള്ള സാധ്യത കണക്കിലെടുത്തായിരുന്നു പൊലീസിന്റെ സുരക്ഷ. വാഹന പരിശോധനയും നടക്കുന്നുണ്ട്. ഇതും ഗതാഗത കുരുക്ക് വര്‍ധിക്കാനിടയാക്കിയിട്ടുണ്ട്. സെക്രട്ടറിയേറ്റ് ജീവനക്കാരെ ഐഡികാര്‍ഡ് പരിശോധിച്ച ശേഷമാണ് കടത്തിവിട്ടത്. പി എസ്.സി പരീക്ഷ ക്രമക്കേട് അന്വേഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കൾ ഉപരോധത്തിൽ പങ്കെടുത്തു.