ഉജ്ജയിൻ: 12 കാരി ബലാത്സംഗത്തിന് ഇരയായ കേസിൽ പ്രതിക്ക് വധശിക്ഷ നൽകണമെന്ന ആവശ്യവുമായി അഭിഭാഷകർ പ്രക്ഷോഭത്തിലേക്ക്. കേസിൽ കാര്യക്ഷമമായ അന്വേഷണം നടക്കണമെന്ന ആവശ്യം അവർ പൊലീസിന് മുന്നിൽ വച്ചിട്ടുണ്ട്. പ്രതിക്കായി അഭിഭാഷകർ ആരും ഹാജരാകരുതെന്ന് ഉജ്ജയിൻ ബാർ അസോസിയേഷൻ പ്രസിഡന്റ് അശോക് യാദവ് അപേക്ഷിച്ചിട്ടുണ്ട്. പ്രതിക്ക് വധശിക്ഷ ലഭിക്കുംവരെ പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുരാതനവും ശാന്തവുമായ നഗരമായ ഉജ്ജയിനിലാണ് ഈ ക്രൂരകൃത്യം നടന്നിരിക്കുന്നത് എന്നത് ഗൗരവകരമാണെന്നും കടുത്ത ശിക്ഷ നൽകിയിയില്ലെങ്കിൽ സമൂഹത്തിന് അത് തെറ്റായ സന്ദേശം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ സെപ്തംബർ 25 നാണ് ഉജ്ജയിനിലെ മഹാകാൽ പോലീസ് സ്റ്റേഷൻ പരിധിയിൽ 12 കാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. വിവരം ലഭിച്ചയുടൻ സംഭവസ്ഥലത്തെത്തിയ പോലീസ് കുട്ടിയെ ആശുപത്രിയിലെത്തിച്ചു. എന്താണ് സംഭവിച്ചതെന്ന് പറയാൻ കഴിയാത്ത അവസ്ഥയിലായിരുന്നു കുട്ടിയെന്നും തുടർന്ന് നടത്തിയ കൗൺസിലിലാണ് പ്രതിയെ കുറിച്ചുള്ള വിവരം ലഭിച്ചതെന്നും പോലീസ് അറിയിച്ചു. കേസിൽ രണ്ടുപേരാണ് ഇപ്പോൾ പോലീസ് കസ്റ്റഡിയിലുള്ളത്. പ്രധാന പ്രതി ഭരത് സോണിയ്‌ക്കെതിരെ പോക്സോ വകുപ്പുകൾ പ്രകാരവും ഐ പി സി 376 പ്രകാരവും കേസെടുത്തിട്ടുണ്ട്. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിന് ഒരു ഓട്ടോ ഡ്രൈവർക്കെതിരെയും കേസ്സെടുത്തിട്ടുണ്ട്.