ദില്ലി : 2036ലെ ഒളിമ്പിക് ഗെയിംസിനുള്ള വേദിയാകാൻ ഇന്ത്യ ബിഡ് സമർപ്പിക്കുമെന്നു കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ വ്യക്തമാക്കി. 2023 സെപ്തംബറിൽ മുംബൈയിൽ നടക്കുന്ന ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ യോഗത്തിൽ രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിക്ക് ബിഡ് സമർപ്പിക്കുന്നതിനായുള്ള കരടു രേഖ അവതരിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഒളിമ്പിക്സ് ഇന്ത്യയിലേക്ക് എത്തിക്കാനുള്ള ഐഒഎയുടെ ശ്രമങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ എല്ലാവിധ പിന്തുണയും ഉണ്ടെന്ന് വ്യക്തമാക്കിയ മന്ത്രി ബിഡ് അനുവദിച്ചു കിട്ടിയാൽ ഗുജറാത്തായിരിക്കും മുഖ്യവേദിയാകുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു.അദ്ധ്യക്ഷസ്ഥാനമേറ്റെടുത്ത് ജി 20 ഉച്ചകോടി രീതിയിൽ സംഘടിപ്പിക്കാൻ കഴിഞ്ഞത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. 2032 ഗെയിംസിനുള്ള വേദിയുടെ കാര്യത്തിൽ ഏറെക്കുറേ തീരുമാനമായിക്കഴിഞ്ഞു. അതിനാൽ 2036-ലെ ഗെയിംസിനായാണ് ഇന്ത്യ ഉന്നമിടുന്നത്. സർവസജ്ജമായി തന്നെയാകും ഇന്ത്യ അതിനായി ബിഡ് സമർപ്പിക്കുകയെന്ന് മന്ത്രി പറഞ്ഞു .
അടിസ്ഥാന സൗകര്യ വികസനങ്ങളുടെ കാര്യത്തിൽ മറ്റേതൊരു സംസ്ഥാനത്തെക്കാളും ഒരുപടി മുകളിലാണ് ഗുജറാത്ത്. ഒളിമ്പിക്‌സ് വേദിയാകാൻ ഗുജറാത്ത് താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഗുജറാത്ത് സർക്കാരിന്റെ പ്രകടനപത്രികയിലെ മുഖ്യ അജണ്ടകളിലൊന്നാണതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാരിസ്, ലോസ് ആഞ്ചലസ്, ബ്രിസ്‌ബേൻ തുടങ്ങിയ നഗരങ്ങളിലാണ് അടുത്ത മൂന്ന് ഒളിമ്പിക്‌സുകൾ നടക്കുക. 2036 ലെ ഒളിമ്പിക്‌സുമായി ബന്ധപ്പെട്ട് 10 നഗരങ്ങളുമായി പ്രാഥമിക ചർച്ച തുടരുകയാണെന്ന് ഒളിമ്പിക്‌സ് കമ്മറ്റി നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യയെ കൂടാതെ ഇന്തോനേഷ്യ, ദക്ഷിണകൊറിയ,ഖത്തർ തുടങ്ങിയ രാജ്യങ്ങൾ 2036 ഒളിമ്പിക്‌സിൽ ആതിഥേയരാവാൻ ഉള്ള താത്പര്യമറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.