ദില്ലി: മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ വിജയനെതിരായ മാസപ്പടി വിവാദത്തിൽ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. മുഖ്യമന്ത്രിയുടെ മടിയില്‍ കനമില്ലെങ്കില്‍ അദ്ദേഹം ഇന്നു തന്നെ സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടണമെന്നും ഭാര്യയുടെ ഇത്തരത്തിലുള്ള ഇടപെടലുകളുമായി ബന്ധപ്പെട്ട് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് മറുപടി പറയണമെന്നും മുരളീധരന്‍ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ മകള്‍ക്ക് ആലുവയിലുള്ള കരിമണല്‍ കമ്പനിയില്‍നിന്ന് മാസപ്പടി കിട്ടിയെന്ന വാര്‍ത്ത വളരെ ഗുരുതരമാണെന്നും എന്ത് അടിസ്ഥാനത്തിലാണ് അവര്‍ക്ക് മാസം തോറും 8 ലക്ഷം രൂപ കിട്ടിയതെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ആദായ നികുതി വകുപ്പ് പറയുന്നത് പ്രകാരം വീണ പ്രമുഖനായ വ്യക്തിയുമായുള്ള ബന്ധം ഉപയോഗപ്പെടുത്തിയാണ് ഇടപാടുകള്‍ നടത്തിയത് ആ പ്രമുഖ വ്യക്തി ആരാണെന്ന് കണ്ട് പിടിക്കണമെന്നും മുരളീധരന്‍ പറഞ്ഞു.