ലഖ്‌നൗവിൽ റെയിൽവേ ശൃംഖലകളും പ്രധാന തന്ത്രപ്രധാന കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ആക്രമണത്തിന് പദ്ധതിയിട്ട ഭീകരവാദ സംഘത്തെ പിടികൂടി ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സേന. പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹാൻഡ്‌ലർമാരുടെ നിർദ്ദേശാനുസരണം രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്ന നാല് പേരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. രഹസ്യാന്വേഷണ വിഭാഗം നൽകിയ കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വൻ സുരക്ഷാ ഭീഷണി ഒഴിവാക്കാനായത്. രാജ്യത്ത് ഭീതി പടർത്തുന്നതിനൊപ്പം സാമ്പത്തിക അടിത്തറ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംഘം പ്രവർത്തിച്ചിരുന്നതെന്ന് എടിഎസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
മീററ്റ് സ്വദേശിയായ 25 വയസ്സുകാരൻ സാഖിബ് എന്ന ‘ഡെവിൾ’ ആണ് ഈ സംഘത്തിന്റെ പ്രധാന സൂത്രധാരനെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ടെലിഗ്രാം, സിഗ്നൽ, ഇൻസ്റ്റാഗ്രാം തുടങ്ങിയ എൻക്രിപ്റ്റഡ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി ഇയാൾ പാക് ഹാൻഡ്‌ലർമാരുമായി നിരന്തരം സമ്പർക്കം പുലർത്തിയിരുന്നു. ഇയാളുടെ ഫോണിൽ നിന്ന് അഫ്ഗാനിസ്ഥാനിൽ നിന്നുള്ള വിദേശ നമ്പറുകളും തീവ്രവാദ ഗ്രൂപ്പുകളുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകളും അന്വേഷണസംഘം പിടിച്ചെടുത്തു. രാജ്യത്തെ തന്ത്രപ്രധാനമായ ഇൻഫ്രാസ്ട്രക്ചറുകൾ തകർക്കാൻ വിദേശത്തുനിന്നും നിർദ്ദേശങ്ങൾ ലഭിച്ചിരുന്നതായി സൂചനയുണ്ട്. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ ഉത്തരേന്ത്യയിലെ മറ്റ് ഭീകരവാദ ശൃംഖലകളെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ ലഭിക്കുമെന്നാണ് എടിഎസ് പ്രതീക്ഷിക്കുന്നത്.

