ഡെറാഡൂൺ: ഉത്തരാഖണ്ഡ് ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം 26 ആയി. ഉത്തരാഖണ്ഡിൽ തീർത്ഥാടകരുമായി പോയ ബസ്സാണ് കൊക്കയിലേക്ക് മറിഞ്ഞത്. ബസിൽ 28 പേരാണുണ്ടായിരുന്നത്. തീർത്ഥാടകരെല്ലാവരും യമുനോത്രിയിലേക്ക് പോകുകയായിരുന്നു. ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലുള്ള ദംതയിൽ യമുനോത്രി ദേശീയ പാതിയിൽ വച്ചാണ് അപകടമുണ്ടായത്.
ചാർധാം യാത്രയുടെ ഭാഗമായി യമുനോത്രിയിലേക്ക് പോയിരുന്ന തീർത്ഥാടക സംഘത്തിന്റെ ബസ് 200 അടി താഴ്ചയിലേക്കാണ് മറിഞ്ഞത്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയും തിങ്കളാഴ്ച സംഭവസ്ഥലം സന്ദർശിക്കും.
അപകടത്തിൽ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു. കൂടാതെ മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ ധനസഹായവും പരിക്കേറ്റവർക്ക് 50,000 രൂപ നഷ്ടപരിഹാരവും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. യാത്രക്കാർ എല്ലാവരും മധ്യപ്രദേശിലെ പന്ന ജില്ലയിൽ നിന്നുള്ളവരായിരുന്നു. അതേസമയം, മരിച്ചവർക്ക് അഞ്ച് ലക്ഷം രൂപ മധ്യപ്രദേശ് സർക്കാർ പ്രഖ്യാപിച്ചു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി ഒരു ലക്ഷം രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അനുശോചനം രേഖപ്പെടുത്തിയിരുന്നു.