തൃശൂര്‍: വടക്കുംനാഥ ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനട അപകടാവസ്ഥയില്‍. മൂന്നു നിലകളുള്ള ഗോപുരത്തിന്റെ ഒന്നാം നിലയിലെ മേല്‍ക്കൂര ഒരു വശത്തേയ്ക്ക് ചരിഞ്ഞു. മൂന്നാം നിലയിലേക്ക് എത്തിയാല്‍, മരം കൊണ്ടുള്ള ബീമുകള്‍ ഏത് നിമിഷവും നിലം പതിക്കാവുന്ന അവസ്ഥയിലാണ് ഇപ്പോൾ.
ക്ഷേത്രത്തിലെ ചരിത്ര പ്രാധാന്യമുള്ള കൊത്തുപണികളും തൂണുകളും ചിതലെടുത്ത് നശിക്കുകയാണ്. മഴ പെയ്താല്‍ വെള്ളം ഗോപുരത്തിന് ഉള്ളില്‍ നിറയും. പുരാവസ്ഥു വകുപ്പിന്റെ അനുമതി ലഭിക്കാത്തതാണ് നവീകരണത്തിന് തടസമായി നില്‍ക്കുന്നതെന്ന് ക്ഷേത്രം ഭാരവാഹികള്‍ ആരോപിച്ചു.
ഗോപുരം നവീകരിക്കാന്‍ മൂന്ന് വര്‍ഷമായി പുരാവസ്ഥു വകുപ്പിന്റെ പിന്നാലെയാണെന്ന് ഇവര്‍ പറഞ്ഞു. അറ്റകുറ്റപ്പണി നടത്തി ഗോപുരം നവീകരിച്ച് നല്‍കാന്‍ പലരും തയ്യാറായെങ്കിലും അനുമതി ഇനിയും ലഭിച്ചിട്ടില്ല. ഗോപുരം കടന്ന് ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഇരുമ്പ് കമ്പി സ്ഥാപിച്ചാണ് ഭാരം നിയന്ത്രിച്ചിട്ടുള്ളത്. ഈ നില തുടര്‍ന്നാല്‍ വലിയ അപകടമാണ് ക്ഷണിച്ചുവരുത്തുകയെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു.