കോഴിക്കോട്: മാപ്പിളക്കലാപ കാലത്ത് ഹിന്ദു വംശഹത്യയ്ക്ക് നേതൃത്വം നല്‍കിയ വ്യക്തിയായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. എന്നാൽ ഇതിനെ വെള്ളപൂശാനുളള ശ്രമങ്ങളാണ് ഇപ്പോൾ ഇവിടെ ഇടതുപക്ഷവും വലതുപക്ഷവും നടത്തിക്കൊണ്ടിരിക്കുന്നത്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ബ്രിട്ടീഷ് പട്ടാളത്തോട് സന്ധിയില്ലാത്ത യുദ്ധം ചെയ്ത ഒരു ധീര സ്വാതന്ത്ര്യ സമരസേനാനിയാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ വാദം.
എന്നാൽ ഇപ്പോഴിതാ മാപ്പിളക്കലാപത്തിന് നേതൃത്വം നല്കിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ദേശീയ സ്വാതന്ത്ര്യത്തിന് വേണ്ടിയല്ലെന്നും, ഇസ്ലാമിക രാജ്യത്തിനു വേണ്ടിയായിരുന്നുവെന്നും സിപിഐയുടെ സംഘടനയായ യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി എ.പി. അഹമ്മദ് പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഐഎസ് ഭീകരരേക്കാള്‍ ഭീകരനായിരുന്ന വാരിയംകുന്നന്‍ മൊയിന്‍കുട്ടി വൈദ്യരുടെ ബദര്‍ പടപ്പാട്ട് പാടിക്കൊണ്ടും തക്ബീര്‍ മുഴക്കിക്കൊണ്ടും ആക്രമണങ്ങള്‍ നടത്തുകയായിരുന്നു എന്നും അതിനെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമെന്ന് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പതിനെട്ടു വര്‍ഷക്കാലം നാടുവിട്ട് ഉത്തരേന്ത്യയിലും മക്കയിലുമൊക്കെ സഞ്ചരിച്ച വാരിയംകുന്നന്‍ ആഗോള ഇസ്ലാമികവല്‍ക്കരണത്തിന്റെ ഭാഗമായിത്തന്നെയാണ് മലബാറില്‍ കലാപം നയിച്ചത്. ഇടതുപക്ഷത്തെ സംഘി ഫോബിയ ബാധിച്ചതാണ് വാരിയംകുന്നനെ ഹീറോ ആക്കാന്‍ കാരണം. ആഷിക് അബു പറയുന്നത് വാരിയംകുന്നന്‍ സ്ഥാപിച്ചത് ഡെമോക്രാറ്റിക് സോഷ്യല്‍ റിപ്പബ്ലിക്കാണെന്നാണ്. എത്ര പരിഹാസ്യമാണിതെന്നും അദ്ദേഹം ചോദിക്കുന്നു.
പത്തൊമ്പതാം നൂറ്റാണ്ട് മുതല്‍ അമ്പതോളം മാപ്പിളക്കലാപങ്ങള്‍ മലബാറില്‍ നടന്നിട്ടുണ്ട്. അവയെല്ലാം മതാത്മകമായ ലഹളകളായിരുന്നു എന്നും, 1921ലെ മാപ്പിളക്കലാപത്തിന്റെ അടിസ്ഥാനസ്വഭാവം ഖിലാഫത്ത് പ്രക്ഷോഭത്തിന്റേത് തന്നെയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. നാട് ഭരിക്കുന്ന ബ്രിട്ടീഷുകാര്‍ ക്രമസമാധാന പാലനത്തിന് കലാപകാരികളെ അടിച്ചമര്‍ത്തിയതാവാം ബ്രിട്ടീഷുകാരോടുള്ള വിരോധത്തിന് കാരണം. എന്തായാലും ഈ ചരിത്രം ഇന്ന് ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. ഇതുവരെ ചര്‍ച്ച ചെയ്യാന്‍ ആരും തയ്യാറായില്ല. ഇപ്പോള്‍ അത് നടക്കുന്നത് നല്ല കാര്യമാണെന്നും അഹമ്മദ് പറഞ്ഞു.
അതേസമയം വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ താലിബാൻ നേതാവെന്ന് വിളിച്ച് എപി അബ്ദുള്ളക്കുട്ടിയും രംഗത്തുവന്നിരുന്നു. ലോകത്തിലെ ആദ്യ താലിബാൻ നേതാവായിരുന്നു വാരിയംകുന്നനെന്നായിരുന്നു ബിജെപി ദേശീയ ഉപാധ്യക്ഷൻ തുറന്നടിച്ചത്. വാരിയംകുന്നനെ മഹത്വവത്കരിക്കുന്ന സിപിഎം നിലപാട് ചരിത്രപരമായ വിഡ്ഢിത്തമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ക്രൂരമായ വംശഹത്യയാണ് അന്ന് നടന്നത്. മാപ്പിള ലഹള സ്വാതന്ത്ര്യ സമരമല്ലെന്നും ഹിന്ദു വേട്ടയായിരുന്നുവെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. കണ്ണൂരിൽ യുവമോർച്ച സംഘടിപ്പിച്ച പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രസ്താവന. സംവിധായകൻ ആഷിഖ് അബു നേരത്തെ മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കഥ സിനിമയാക്കാൻ തീരുമാനിച്ചിരുന്നു. ചിത്രത്തിൽ പൃഥ്വിരാജിനെയാണ് നായകനായി പരിഗണിച്ചിരുന്നത്. ഇതേ തുടർന്നായിരുന്നു വിഷയത്തിൽ വിവാദം ആരംഭിച്ചത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona