Sunday, September 20, 2026

വേങ്ങര ഗാർഹിക പീഡനം ! ഇടപെടലുമായി ഹൈക്കോടതി !അന്വേഷണ ഉദ്യോഗസ്ഥനോട് റിപ്പോർട്ട് തേടി

സ്ത്രീധനത്തിന്റെ പേരിൽ മലപ്പുറം വേങ്ങര സ്വദേശിയായ നവവധുവിന് നേരെയുണ്ടായ ഗാർഹിക പീഡനത്തിൽ ഹൈക്കോടതി ഇടപെടൽ. സംഭവനത്തിൽ അന്വേഷണ ഉദ്യോഗസ്ഥനോട് ഹൈക്കോടതി റിപ്പോർട്ട് തേടി. പെൺകുട്ടി ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്നാണ് നിർദ്ദേശം. അന്വേഷണം ശരിയായ വിധത്തിലല്ലെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരി നൽകിയ ഹർജിയിലാണ് ഹൈക്കോടതി നിർദേശം.

ആശുപത്രിയിൽ നടത്തിയ വൈദ്യ പരിശോധനയിൽപരാതിക്കാരിയായ യുവതിയുടെ അടിവയറ്റിലും നട്ടെല്ലിലും ഉൾപ്പെടെ സാരമായി പരിക്കേറ്റതായി വ്യക്തമായിട്ടുണ്ട്. വേങ്ങര സ്വദേശിയായ മുഹമ്മദ് ഫായിസിനും കുടുംബത്തിനുമെതിരെയാണ് പരാതിയുമായി യുവതിയും കുടുംബവും രംഗത്ത് എത്തിയിരിക്കുന്നത്. ഭർത്താവിന്റെ മർദ്ദനത്തിൽ യുവതിയുടെ കേൾവി ശക്തിക്ക് തകരാർ പറ്റി. പോലീസിൽ പരാതി നൽകിയെങ്കിലും മുഹമ്മദ്‌ ഫായിസിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. പെൺകുട്ടിയുടെ പരാതിയില്‍ നിലവിൽ ഗാര്‍ഹിക പീഡനം, ഉപദ്രവം, വിശ്വാസം തകര്‍ക്കുന്ന വിധത്തിലുള്ള പെരുമാറ്റം അടക്കമുള്ള നിസാര വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസെടുത്തത്.കേസ് അന്വേഷണത്തിലും പോലീസ് അലംഭാവം കാണിച്ചതോടെ ഒരാഴ്ച്ചക്ക് ശേഷം മെയ് 28 ന് പെൺകുട്ടി മലപ്പുറം എസ് പിക്ക് പരാതി നല്‍കുകയായിരുന്നു

എസ് പിയുടെ നിര്‍ദ്ദേശ പ്രകാരം കേസില്‍ വധശ്രമം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ വകുപ്പുകള്‍ കൂടി ചേര്‍ത്തു. ഇതോടെ മുഹമ്മദ് ഫായിസും അമ്മ സീനത്തും മുൻകൂര്‍ ജാമ്യം തേടി ജില്ലാ കോടതിയെ സമീപിച്ചെങ്കിലും കോടതി തള്ളി.സീനത്ത് ഹൈക്കോടതിയില്‍ നിന്നും അറസ്റ്റ് ചെയ്യരുതെന്ന ഉത്തരവ് നേടി.ഇതിനിടെ മുഹമ്മദ് ഫായിസും പിതാവ് സൈതലവിയും ഒളിവില്‍ പോയി.ഫായിസ് വിദേശത്ത് കടന്നതായും സംശയമുണ്ട്.

മര്‍ദ്ദനത്തിനു പുറമേ വനിതാ കമ്മീഷൻ അദാലത്തിൽ പറഞ്ഞ പ്രകൃതിവിരുദ്ധ പീഡനമെന്ന പരാതിയിലും പൊലീസ് മെഡിക്കൽ പരിശോധന നടത്തിയില്ല. തുടക്കം മുതല്‍ പ്രതികളെ സഹായിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചതെന്ന് പെൺകുട്ടിക്കും വീട്ടുകാര്‍ക്കും പരാതിയുണ്ട്. പൊലീസില്‍ നിന്ന് നീതി കിട്ടാതെ വന്നതോടെയാണ് പെൺകുട്ടി ഹൈക്കോടതിയെ സമീപിച്ചത്.

ഇക്കഴിഞ്ഞ മെയ് രണ്ടിനായിരുന്നു യുവതിയും ഫായസും തമ്മിലുള്ള വിവാഹം. വിവാഹം കഴിഞ്ഞ് ആറാം ദിനം മുതൽ ഭർത്താവ് ക്രൂരമായി പീഡിപ്പിക്കാൻ ആരംഭിച്ചതായാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. സംഭവം പുറത്തറിയാതിരിക്കാൻ ഭർതൃവീട്ടുകാർ ആയിരുന്നു മർദ്ദനത്തിൽ പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ എത്തിച്ചിരുന്നത്.ഇതിനിടെ വീട്ടിലേക്ക് വിളിച്ച യുവതി സംസാരിക്കുന്നതിനിടെ കരഞ്ഞിരുന്നു. ഇതോടെ സംശയം തോന്നിയ വീട്ടുകാർ ഫായിസിന്റെ വീട്ടിലേക്ക് വരികയായിരുന്നു. അപ്പോഴാണ് ശരീരമാസകലം പാടുകളുമായി പെൺകുട്ടിയെ കണ്ടത്. ഇതേ തുടർന്ന് സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു.

മൊബൈൽ ഫോൺ ചാർജറിന്റെ വയർ ഉപയോഗിച്ചും കൈകൊണ്ടും ക്രൂരമായി മർദിച്ചുവെന്നാണ് യുവതി പറയുന്നത്. ഇതിൽ ശരീരത്തിൽ മുറിവേറ്റിട്ടുണ്ട്. കുനിച്ച് നിർത്തി മർദ്ദിച്ചതിൽ നട്ടെല്ലിന് പരിക്കുണ്ട്. ചെവിയിൽ മർദ്ദനമേറ്റതിനെ തുടർന്ന് യുവതിയുടെ കേൾവിയും തകരാറിൽ ആയി. സൗന്ദര്യത്തിന്റെ പേരിലും സുഹൃത്തുക്കളുടെ പേരിലും കൂടുതൽ സ്ത്രീധനം വേണമെന്ന് പറഞ്ഞുമായിരുന്നു ക്രൂരമർദ്ദനം. പലപ്പോഴായി നാല് തവണയോളമാണ് യുവതി ആശുപത്രിയിൽ ചികിത്സ തേടിയത്.

Related Articles

Latest Articles