പാലാരിവട്ടം പാലം അഴിമതിക്കേസ് അന്വേഷണത്തില്‍ നിര്‍ണായക നീക്കവുമായി വിജിലന്‍സ്. മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യാനെത്തിയ വിജിലന്‍സ് സംഘം വീട്ടില്‍ പരിശോധന നടത്തുന്നു. ഇബ്രാഹിംകുഞ്ഞ് വീട്ടിലില്ലെന്നും ആശുപത്രിയിൽ ചികിത്സയിലാണെന്നും അദ്ദേഹത്തിന്‍റെ ഭാര്യ വിജിലന്‍സ് സംഘത്തെ അറിയിച്ചതിന് പിന്നാലെയാണ് പരിശോധന.
തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷന്‍ യൂണിറ്റ് ഡിവൈഎസ്പി ശ്യാം കുമാറിന്‍റെ നേതൃത്വത്തിലുള്ള പത്തോളം പേര്‍ അടങ്ങുന്ന സംഘമാണ് ഇബ്രാഹിംകുഞ്ഞിന്‍റെ വീട്ടിലെത്തിയത്. നടപടി വേഗത്തിലാക്കാന്‍ അന്വേഷണ സംഘത്തിന് നിർദേശം. ഇ ശ്രീധരനെ കേസിൽ സാക്ഷിയാക്കും. പാലം പൊളിച്ച ശേഷമുള്ള അവസ്ഥ വിജിലൻസ് ചോദിച്ചറിഞ്ഞിട്ടുണ്ട്. പാലം പൊളിച്ച സാങ്കേതിക വിദഗ്ധരോടും വിവരങ്ങൾ തേടി. ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യേണ്ടതില്ല എന്നായിരുന്നു മുൻ തീരുമാനം.