മിനി സ്ക്രീൻ ലോകത്തു നിന്നും ബിഗ് സ്ക്രീനിലേക്കെത്തി നടനായും നിർമ്മാതാവായും ചുവടുറപ്പിച്ച വ്യക്തിയാണ് വിജയ് ബാബു. സൂര്യാ ടിവിയുടെ ഭാഗമായി കൊണ്ട് മാധ്യമ ലോകത്തെത്തിയ വിജയ് സിനിമകളുടെ ചാനൽ സംപ്രേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നടത്തിക്കൊണ്ടായിരുന്നു സിനിമാലോകവുമായി അടുത്തത്. 2011-ൽ നടനായി തുടങ്ങി 2013-ൽ നിർമ്മാതാവുമായി. ഇതിനകം നിരവധി സിനിമകളിൽ അഭിനയിക്കുകയും ഒട്ടേറെ ഹിറ്റ് സിനിമകൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. ഇടയ്ക്കിടയ്ക്ക് വിവിധ വിവാദങ്ങളിലും വിജയ് ബാബു ഉൾപ്പെട്ടിട്ടുണ്ട്.
വിജയ് ബാബുവിന്‍റെ നിര്‍മ്മാണ കമ്പനിയായ ‘ഫ്രൈഡേ ഫിലിം ഹൗസ്’ നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടിയുള്ള പരസ്യം കുറച്ചുനാളുകള്‍ക്ക് മുമ്പ് വലിയ വിവാദമായിരുന്നു. ഫ്രൈഡേ ഫിലിംസ് നിര്‍മ്മിക്കുന്ന പുതിയ സിനിമയിലേക്ക് വെളുത്തു മെലിഞ്ഞ സുന്ദരനായ അഭിനേതാവിനെ ക്ഷണിക്കുന്നുവെന്നായിരുന്നു കാസ്റ്റിങ് കോൾ. കേരളത്തിനു പുറത്തു പഠിച്ചു വളര്‍ന്ന മലയാളിയുടെ എടുപ്പും നടപ്പും വര്‍ത്തമാനവും ആയിരിക്കണമെന്നും പരസ്യത്തിൽ നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നതും സിനിമയിൽ പ്രതിഫലിക്കുന്നതുമായ വര്‍ണവിവേചനത്തിന്‍റെ ഉദാത്ത മാതൃക വെളിപ്പെടുത്തുന്നതാണിതെന്ന് പരക്കെ വിമര്‍ശനം ഉയര്‍ന്നു.
വിമര്‍ശനത്തിന് മറുപടിയുമായി നടൻ വിജയ് ബാബു രംഗത്തെത്തുകയുമുണ്ടായി. കാസ്റ്റിംഗ് കോളില്‍ കഥാപാത്രത്തിന് വേണ്ട സവിശേഷതകളെ കുറിച്ചാണ് എഴുതിയിരിക്കുന്നതെന്നും അതില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുവെന്നുമാണ് വിജയ് ബാബു വ്യക്തമാക്കിയത്. തീര്‍ത്തും പരിഹാസ്യമാണ് ഇത്തരം വിവാദങ്ങളെന്നും ഞാന്‍ നിര്‍മിക്കുന്ന ചിത്രത്തിലെ ഒരു കഥാപാത്രം മാത്രമാണ് അതെന്നും ആ സിനിമയില്‍ ഏകദേശം ഇരുപത്തിയഞ്ചോളം പുതുമുഖതാരങ്ങളുമുണ്ടെന്നുമാണ് അന്ന് വിജയ് വ്യക്തമാക്കിയത്. ‘ജൂൺ’ എന്ന ആ ചിത്രം പിന്നീട് തീയേറ്ററുകളിൽ വിജയിക്കുകയും ചെയ്തു.
2013-ലാണ് വിജയ് ബാബുവും സാന്ദ്ര തോമസും ചേര്‍ന്ന് ഫ്രൈഡേ ഫിലിം ഹൗസ് എന്ന നിര്‍മ്മാണ കമ്പനിക്ക് രൂപം നൽകിയത്. ഫ്രൈഡേ ആയിരുന്നു ഇവർ നിര്‍മ്മിച്ച ആദ്യ ചിത്രം. പിന്നാലെ സക്കറിയായുടെ ഗര്‍ഭിണികൾ, ഫിലിപ്സ് ആൻഡ് ദി മങ്കിപെൻ, പെരുച്ചാഴി, ആട് ഒരു ഭീകരജീവിയാണ്, അടി കപ്യാരേ കൂട്ടമണി, മുദ്ദുഗൗ തുടങ്ങി നിരവധി സിനിമകള്‍ ഫ്രൈഡേ ഫിലിം ഹൗസ് നിര്‍മ്മിക്കുകയുണ്ടായി. എന്നാൽ 2017-ൽ ഇരുവർക്കുമിടയിൽ ചില അസ്വാരസ്യങ്ങളുണ്ടായി. വിജയ് ബാബു മര്‍ദ്ദിച്ചതോടെ സാന്ദ്ര തോമസ് ആശുപത്രിയിലായെന്ന വാർത്ത പരക്കുകയുണ്ടായി. ഷെയര്‍ ചോദിച്ചതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണെന്ന തരത്തിൽ റിപ്പോര്‍ട്ടുകള്‍ വന്നു. ഏതായാലും ഇതിന് ശേഷം ഫ്രൈഡേ ഫിലിം ഹൗസിൽ നിന്ന് സാന്ദ്ര പാര്‍ട്നർഷിപ്പ് ഒഴിയുകയായിരുന്നു. അതിന് ശേഷം ഫ്രൈഡേ ഹൗസ് ബാനറിൽ നിർമ്മാണം വിജയ് ബാബു മാത്രമായിരുന്നു. തെറ്റിദ്ധാരണകൾ പരിഹരിച്ചുവെന്നും അടിച്ചുവെന്നുള്ളതൊക്കെ തെറ്റായ കാര്യങ്ങളാണെന്നും തീര്‍ത്തും വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് സാന്ദ്ര മാറി നിൽക്കാൻ തീരുമാനിച്ചതെന്നാണ് പിന്നീട് വിജയ് ബാബു തന്നെ അറിയിച്ചത്. ഇപ്പോഴും സൗഹൃദമുണ്ടെന്നും എപ്പോൾ വേണമെങ്കിലും അവർക്ക് തിരിച്ചുവരാമെന്നും വിജയ് അന്ന് പറഞ്ഞിരുന്നു.
ഇപ്പോഴിതാ, യുവനടി വിജയ് ബാബുവിനെതിരെ പീഡന പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇതോടെ പോലീസ് ഇയാൾക്കെതിരെ കേസെടുക്കുകയുണ്ടായി. എന്നാൽ തനിക്ക് ഇത്തരം കേസുകളിൽ പേടിയില്ലെന്നും താനാണ് ഇരയെന്നും രാത്രി ഏറെ വൈകി നടത്തിയ ഫേസ്ബുക്ക് ലൈവിലൂടെ വിജയ് ബാബു വെളിപ്പെടുത്തി. ഇതിന് പിന്നാലെ വുമൺ എഗെയ്ൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെൻറ് പേജിലൂടെ വിജയ് ബാബുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി വീണ്ടും രംഗത്ത് എത്തി. തന്നെ പലതവണ മദ്യം നൽകി അവശയാക്കി ബലാത്സംഗം ചെയ്തുവെന്നും സെക്സ് വിസമ്മതിച്ചിട്ടും നിർബന്ധപൂർവ്വം അതിനു തുനിഞ്ഞെന്നുമുൾപ്പെടെ നടി വെളിപ്പെടുത്തിയിട്ടുമുണ്ട്. ഇതോടെ വിജയ് ബാബു വീണ്ടും വിവാദനായകനായിരിക്കുകയാണ്. താരസംഘടനയായ അമ്മയുടെ എക്സിക്യുട്ടീവ് കമ്മിറ്റിയംഗം കൂടിയാണ് വിജയ് ബാബു. അടുത്തിടെ വിമതനായി മത്സരിച്ചായിരുന്നു വിജയ് കമ്മിറ്റിയംഗമായി വിജയിച്ചത്. പീഡന ആരോപണം ഉയർന്നതോടെ അമ്മയിൽ നിന്ന് വിജയ് ബാബുവിനെ പുറത്താക്കണമെന്ന രീതിയിൽ സോഷ്യൽമീഡിയയിൽ ആവശ്യം ശക്തമായി ഉയരുകയും ചെയ്യുന്നുണ്ട്.