കൊച്ചി: ബലാത്സംഗ കേസിൽ ഇന്നലെ ഒളിവിൽ പോയ നടൻ വിജയ് ബാബു മുൻകൂർ ജാമ്യം തേടി ഇന്ന് ഹൈക്കോടതിയെ സമീപിക്കാൻ സാധ്യത. മുതിര്‍ന്ന അഭിഭാഷകനുമായി വിജയ് ബാബു ആശയവിനിമയം നടത്തിയെന്നാണ് വിവരം.
ഇവിടെ താനാണ് ഇരയെന്നും നിരപരാധിത്വം കോടതിയെ ബോധ്യപ്പെടുത്തുമെന്നുമാണ് വിജയ് ബാബുവിന്റെ നിലപാട്. എന്നാല്‍ പ്രതിക്കായി വിമാനത്താവളങ്ങളില്‍ അടക്കം ഉടന്‍ ലുക്ക്‌ഔട്ട് സര്‍ക്കുലര്‍ നല്‍കാനൾ തയ്യാറെടുപ്പിലാണ് പോലീസ്.
ലൈംഗികാതിക്രമത്തിന് പുറമേ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനും വിജയ് ബാബുവിനെതിരേ കേസെടുത്തിട്ടുണ്ട്. പരാതിക്കാരിയല്ല, ഈ കേസില്‍ താനാണ് യഥാര്‍ഥ ഇരയെന്ന വാദം ഉയര്‍ത്തിയാണ് വിജയ് ബാബു നടിയുടെ പേര് വെളിപ്പെടുത്തിയത്. സംഭവത്തില്‍ എറണാകുളം സൗത്ത് പോലിസ് കേസെടുത്തതോടെ ഫേസ്ബുക്കില്‍ പങ്കുവെച്ച ലൈവ് വീഡിയോ വിജയ് ബാബു നീക്കം ചെയ്തിരുന്നു.
വിജയ് ബാബുവിന്റെ പനമ്പിള്ളി നഗറിലെ ഫ്ലാറ്റിൽ പോലിസ് പരിശോധന നടത്തി. ഇയാള്‍ വിദേശത്തായതിനാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പോലിസ് പറയുന്നു.
കോഴിക്കോട് സ്വദേശിയാണ് വിജയ് ബാബുവിനെതിരേ പരാതിയുമായി എത്തിയത്. കൊച്ചിയിലെ ഫ്ലാറ്റിൽ വെച്ച് നിരവധി തവണ ബലാല്‍സംഗം ചെയ്തുവെന്നാണ് പരാതിയിലെ ആരോപണം. ഈ മാസം 22നാണ് യുവതി എറണാകുളം സൗത്ത് പോലിസില്‍ പരാതി നല്‍കിയത്. ബലാല്‍സംഗം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പോലിസ് കേസെടുത്തത്.ഇതിനു പുറമേ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിന് വിജയ് ബാബുവിനെതിരേ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.