ഗുരുഗ്രാമിലെ ഒരു ഗ്രാമത്തിലെ 30 പേർ ചേർന്ന് അധികൃതരെ തോക്കിൻമുനയിൽ നിർത്തി ഒറ്റ രാത്രി കൊണ്ട് റോഡ് ശരിയാക്കിത്തരണം എന്ന് ആവശ്യപ്പെട്ടു. 30 പേർക്കെതിരെയും പോലീസ് കേസ് എടുത്തു.
കേസെടുത്തവരിൽ ഏറ്റവും പ്രധാനി മുൻ ബ്ലോക്ക് സമിതി ചെയർമാൻ കൂടിയായ ഹോഷിയർ സിങ് ആണ്. സെക്ടർ 78/79 -ലെ മാസ്റ്റർ ഡിവിഡിംഗ് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നാട്ടുകാർ തടസ്സപ്പെടുത്തുകയായിരുന്നു. പിന്നീട്, അവിടെ എത്തിയിരുന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും റോഡിന്റെ പാച്ച് നിർമ്മിക്കാൻ നിർബന്ധിക്കുകയും ചെയ്തു.
ഹോഷിയർ സിങിന്റെ ഉടമസ്ഥതയിലുള്ള പെട്രോൾ പമ്പിന്റെ മുന്നിലുള്ള റോഡ് നന്നാക്കാനാണ് അയാൾ നിർബന്ധിച്ചത്. എന്നാൽ, ഹോഷിയർ ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചു. അയാൾ പറയുന്നത് ഗ്രാമത്തിലുള്ള ആളുകൾ ആ റോഡ് നന്നാക്കാൻ ആഗ്രഹിച്ചിരുന്നു. അവിടെ കഴിഞ്ഞ ഒരു മാസത്തിൽ തന്നെ 20 അപകടങ്ങൾ നടന്നിരുന്നതായും ഹോഷിയർ സിങ് പറയുന്നു. റോഡ് നന്നാക്കാനുള്ള ഒരു അഭ്യർത്ഥനയും അധികൃതർ കേൾക്കാൻ തയ്യാറായില്ല എന്നും ഇയാൾ ആരോപിച്ചു.
പിന്നീട് ഉദ്യോഗസ്ഥരെ ബന്ദികളാക്കിയ ഗ്രാമവാസികൾക്കെതിരെ ജിഎംഡിഎയിലെ ഒരു സബ് ഡിവിഷണൽ ഓഫീസർ പരാതി നൽകുകയായിരുന്നു. “ഒരു സ്വകാര്യ കരാറുകാരനും ജിഎംഡിഎയുടെ ഒരു സംഘവും തൊഴിലാളികളുമാണ് സ്ഥലത്തുണ്ടായിരുന്നത്. കുറഞ്ഞത് 30 ഗ്രാമവാസികളെങ്കിലും അവിടെയെത്തി ജീവനക്കാരെ അധിക്ഷേപിക്കാൻ തുടങ്ങി. അവർ തൊഴിലാളികളെ ആക്രമിക്കുകയും സംഘത്തെ തോക്കിൻ മുനയിൽ നിർത്തുകയും ചെയ്തു” എന്ന് ഒരു പരാതിക്കാരൻ പറഞ്ഞു.