കണ്ണൂര്‍: പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ ഒഴിച്ചത് സോഫ്റ്റ് ഡ്രിങ്ക് പോലുള്ളപദാർത്ഥമെന്ന് നിഗമനതിൽ പോലീസ്. ലാബ് പരിശോധന ഫലം ഇന്ന് വരും. അതിക്രമം നടത്തിയ ആളെക്കുറിച്ച് കൃത്യമായ സൂചനകൾ ഇതുവരെ പോലീസിന് ലഭിച്ചിട്ടില്ല. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടവരെ ചോദ്യംചെയ്യും. കടപ്പുറത്ത് അലഞ്ഞുനടക്കുന്ന ആരോ ചെയ്തതാണെന്ന് പോലീസിന് സംശയമുണ്ട്. അതേസമയം ആസൂത്രിത അതിക്രമം എന്ന സാധ്യതകളും തള്ളുന്നില്ല.
കഴിഞ്ഞ ദിവസമാണ് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ പോളിഷ് പോലുള്ള ദ്രാവകം ഒഴിച്ച് നിലയിൽ കണ്ടെത്തിയത്. മുൻ മുഖ്യമന്ത്രി ഇകെ നായനാര്‍, സിപിഎം മുൻ സംസ്ഥാന സെക്രട്ടറിമാര്‍ ചടയൻ ഗോവിന്ദൻ, കോടിയേരി ബാലകൃഷ്‌ണൻ, ഒ ഭരതൻ എന്നിവരുടെ സ്മൃതി കുടീരങ്ങളിൽ പോളിഷ് പോലുള്ള ദ്രാവകം ഒഴിച്ച് വികൃതമാക്കിയ നിലയിൽ കണ്ടെത്തിയത്.
നാല് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ മാത്രമാണ് രാസ ദ്രാവകം ഒഴിച്ചത്. എന്നാൽ കോൺഗ്രസ് നേതാക്കളുടെയോ സിഎംപി നേതാവ് എംവി രാഘവന്റെയോ സ്മൃതി കുടീരങ്ങൾക്ക് നേരെ ആക്രമണം നടന്നിട്ടില്ല. കോടിയേരി ബാലകൃഷ്ണന്റെ ശവകുടീരമാണ് കൂട്ടത്തിൽ ഏറ്റവുമധികം വികൃതമാക്കിയത്.