പാലക്കാട്: സോഷ്യൽമീഡിയയിൽ നിരവധി ആരാധകരുള്ള വിക്കി തഗ് എന്ന വിഘ്നേഷ് ചാരുംമൂട് അറസ്റ്റിൽ. മെത്താഫിറ്റമിനും തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായാണ് ഇയാൾ അറസ്റ്റിലായത്. സുഹൃത്തിനൊപ്പം ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്.
എക്സൈസ് കൈകാണിച്ചിട്ടും വാഹനം നിര്‍ത്താതെ പോകുകയായിരുന്നു. നിയമവിദ്യാര്‍ത്ഥിയും സുഹൃത്തുമായ കായംകുളം സ്വദേശി വിനീതാണ് വിക്കിയ്‌ക്കൊപ്പം ഉണ്ടായിരുന്നത്. ഉദ്യോഗസ്ഥർ വാഹനം പിന്തുടർന്നായിരുന്നു ഇരുവരെയും പിടികൂടിയത്. ഇരുവരും വലിയ അളവിൽ ലഹരി ഉപയോഗിച്ചിരുന്നതിനാൽ ചോദ്യം ചെയ്യലിനോടു സഹകരിച്ചില്ലെന്ന് അധികൃതർ പറഞ്ഞു.
ഇരുപത് ഗ്രാം മെത്താഫിറ്റമിന്‍, തോക്ക്, വെട്ട് കത്തി എന്നിവയാണ് കാറില്‍ നിന്നും എക്സൈസ് കണ്ടെടുത്തത്. പാലക്കാട് എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥരാണ് വിക്കിയെയും സുഹൃത്തിനേയും പിടികൂടിയത്. ഗിയര്‍ ലിവറിനടിയില്‍ ഒളിപ്പിച്ചിച്ചിരിക്കുകയായിരുന്നു മെത്താഫിറ്റമിന്‍. കാറിന്റെ ഡാഷില്‍ ഒളിപ്പിച്ചിരുന്ന പോയിന്റ് ടു ടു റൈഫിളും വെട്ടുകത്തിയും കണ്ടെത്തി.
വ്യത്യസ്ത രീതിയിൽ യൂട്യൂബില്‍ ഏറെ ആരാധകരെ സൃഷ്ടിച്ച വിക്കിയെന്ന വിഘ്നേഷിനെ ഇന്‍സ്റ്റഗ്രാമില്‍ എട്ട് ലക്ഷത്തിലധികം ആളുകള്‍ പിന്തുടരുന്നുണ്ട്. പല ഓൺലൈൻ ചാനലുകളും ഇയാളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. നിരവധി സ്ഥാപനങ്ങളുടെ മോഡലായും വിക്കി സജീവമാണ്. നേരത്തെയും നിരവധി കേസുകളില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.