കൊച്ചി: താത്കാലിക വിസിയായി സാങ്കേതിക സർവകലാശാലയിൽ ഡോ. സിസ തോമസിനെ നിയമിച്ച ഗവർണറുടെ ഉത്തരവ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സർക്കാരാണ് ഹർജി സമർപ്പിച്ചത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹർജി പരിഗണിക്കുക.
വിസിയെ ശുപാർശ ചെയ്യേണ്ടത് സർക്കാരാണെന്നും സിസ തോമസിനെ ഗവർണർ സ്വന്തം ഇഷ്ടപ്രകാരം നിയമിച്ചതാണെന്നുമാണ് ഹർജിലെ വാദം. സിസയ്‌ക്ക് കെടിയു വിസിയായി ചുമതലയേൽക്കാനുള്ള മതിയായ യോഗ്യതയില്ലെന്നാണ് സർക്കാർ ഹർജിയിൽ പറയുന്നത്.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ സീനിയർ ജോയിന്റ് ഡയറക്ടറാണ് സിസ തോമസ്. വിസിയുടെ താത്കാലിക ചുമതല നിർവഹിക്കാനാണ് ചാൻസലറായ ഗവർണർ സിസയെ നിയമിച്ചത്. ഈ സാഹചര്യത്തിൽ സർക്കാരിന്റെ ഹർജിയിൽ നിലപാട് അറിയിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കോടതി നിർദേശം നൽകിയിരുന്നു. വിസിയായി സർക്കാർ ശുപാർശ ചെയ്തവരുടെ യോഗ്യതാ വിവരം അറിയിക്കാനും കോടതി ആവശ്യപ്പെട്ടു.
എന്നാൽ, കെടിയു താത്കാലിക വിസി നിയമനത്തിനെതിരെ സർക്കാർ സമർപ്പിച്ച ഹർജിയെ ചോദ്യം ചെയ്ത് സിസ തോമസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. തനിക്ക് മുപ്പത്തിയൊന്നര വർഷത്തെ അദ്ധ്യാപന പരിചയമുണ്ട്. പ്രൊഫസർ എന്ന നിലയിൽ 13 വർഷമാണ് പ്രവൃത്തി പരിചയം. ചാൻസലറായ ഗവർണറുടെ ഉത്തരവ് ചോദ്യം ചെയ്യാൻ സർക്കാരിന് കഴിയില്ലെന്നും സിസ തോമസ് കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.