കുളച്ചൽ യുദ്ധം എന്ന ഐതിഹാസിക വിജയം
280 വർഷങ്ങൾക്കു മുമ്പ് യുറോപ്പ്യൻ സാമ്രാജ്യത്തിനെതിരെയുള്ള ഏഷ്യയിലെ ആദ്യ യുദ്ധമായിരുന്നു കുളച്ചൽ യുദ്ധം. ഡച്ചുകാർ എങ്ങനെയും തങ്ങൾക്ക് നഷ്ടപ്പെട്ട വ്യാപാര കുത്തക പിടിക്കാനായി ശ്രമിച്ചുകൊണ്ടിരുന്നു. ഇന്തോനേഷ്യ, ശ്രീലങ്ക എന്നീ ദ്വീപുകളിൽ അവരുടെ സാന്നിദ്ധ്യം അന്ന് അധികമുണ്ടായിരുന്നു. മാർത്താണ്ഡ വർമ്മയെ തെക്കു നിന്ന് ആക്രമിക്കാൻ അവർ തീരുമാനിച്ച്, കുളച്ചൽ എന്ന സ്ഥലത്തിനു തെക്കായി ശ്രീലങ്കയിൽ നിന്നും കപ്പൽ മാർഗ്ഗം പടയാളികളെ ഇറക്കി. പീരങ്കികളും തോക്കുകളും കൊണ്ട് സമ്പന്നമായിരുന്ന ആ പട വഴിനീളെ കൊള്ളയടിച്ചുകൊണ്ട് വടക്കോട്ട് സാവകാശം മുന്നേറുകയായിരുന്നു. കുളച്ചലിനും കോട്ടാറിനും ഇടക്കുള്ള പ്രദേശം മുഴുവൻ ഡച്ചു നിയന്ത്രണത്തിലായി. അവർ വ്യാപാരങ്ങളും തുടങ്ങി.
അധികം വൈകാതെ സുസജ്ജമായ സേനയെ ഒരുക്കിക്കൊണ്ട് മാർത്താണ്ഡവർമ്മ യുദ്ധത്തിനെത്തി. എന്നാൽ അന്ന് തിരുവിതാംകൂറിൽ നിലവിലുണ്ടായിരുന്നത് നായർ പടയായതിനാലും നായർ പടയ്ക്ക് കടലും കടൽ കടന്നുള്ള യുദ്ധങ്ങളും നിഷിദ്ധമായിരുന്നതിനാലും കടലോരത്തെ തദ്ദേശവാസികളായ കടൽപ്പണിക്കാരുടെ സഹായം യുദ്ധത്തിനായി മാർത്താണ്ഡവർമ മഹാരാജാവ് തേടുകയുണ്ടായി.
കുളച്ചലിൽ വച്ചു നടന്ന ആ ചരിത്ര പ്രസിദ്ധമായ യുദ്ധത്തിൽ കടലോര തദ്ദേശീയരായ മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ തിരുവിതാംകൂർ സൈന്യം വീരോചിതമായി പോരാടി. ഡച്ചു സൈന്യത്തിലെ നിരവധി പേർ മരിച്ചു വീണു. ബാക്കിയുള്ളവർ കോട്ടയിലേയ്ക്ക് പിൻവാങ്ങി. എന്നാൽ തിരുവിതാംകൂർ സൈന്യം കോട്ടയും തകർക്കാൻ തുടങ്ങിയതോടെ യുദ്ധസാമഗ്രികളും മുറിവേറ്റു കിടന്നവരേയും ഉപേക്ഷിച്ച ഡച്ചുകാർക്ക് താവളമായി കപ്പലുകളെ ആശ്രയിക്കേണ്ടതായി വന്നു. എന്നാൽ 1741 ജൂലൈ 31ന് ഡച്ചു സൈന്യത്തിന്റെ പീരങ്കികളും യുദ്ധ സാമഗ്രികളും തിരുവിതാംകൂർ സൈന്യം കൈക്കലാക്കി. എന്നാൽ തീരദേശവാസികൾ കടലിൽ മുങ്ങിച്ചെന്ന് ഡച്ചു പട്ടാളത്തിന്റെ കപ്പലുകളിൽ ദ്വാരമുണ്ടാക്കുകയും പീരങ്കികളും വഹിച്ചുകിടന്ന ഡച്ചു കപ്പലുകളെ കടലിൽ മുക്കുകയും ചെയ്തു. ഡച്ചു കപ്പിത്താനായ ഡെ ലനോയ് ഉൾപ്പെടെ ഇരുപത്തിനാലു ഡച്ചുകാർ പിടിയിലായി.
മാർത്താണ്ഡ വർമ്മയെ സംബന്ധിച്ചിടത്തോളം കുളച്ചൽ യുദ്ധം ഒരു നിർണ്ണായക സംഭവമായിരുന്നു. തിരുവിതാംകൂറിനെ സംബന്ധിച്ചിടത്തോളം അതിന്റെ വളർച്ചയിൽ ഈ യുദ്ധം നിർണായകമായ പങ്ക് വഹിച്ചു. പിന്നീട് കായംകുളം രാജ്യത്തിന്റെ കീഴടങ്ങലിനും ഈ യുദ്ധം സഹായകമായി. കുളച്ചൽ യുദ്ധത്തിൽ തടവിൽ പിടിക്കപ്പെട്ട ഡി ലനോയി തിരുവിതാംകൂർ സൈന്യത്തിന് ആവശ്യമായ പരിശീലനം നൽകുന്നതിനു മാർത്താണ്ഡവർമ്മയെ സഹായിച്ചു. ഒരു വിദേശ ശക്തിക്ക് ഏഷ്യയുടെ മണ്ണിൽ ഒരു പ്രാദേശിക ഭരണാധികാരിയോട് തോറ്റു പിൻവാങ്ങേണ്ടി വന്ന ആദ്യ യുദ്ധമായിരുന്നു അത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona