Sunday, May 5, 2024
spot_img

മഴക്കെടുതി; ‘ചെറിയ അണക്കെട്ടുകളിൽ നിന്ന് ജലം ഒഴുക്കി വിടും; വലിയ ഡാമുകൾ തുറക്കില്ല’, ജാഗ്രത പാലിക്കണം, മുഖ്യമന്ത്രി

തിരുവനന്തപുരം: മഴ തുടരുന്നത് പ്രതിസന്ധി സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ സാഹചര്യത്തിൽ വേണ്ട മുൻകരുതലെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മഴമൂലം ഡാമുകളിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യം ഉണ്ടാകുന്നതിനാൽ ചെറിയ അണക്കെട്ടുകളിൽ നിന്ന് റൂൾ കർവ് വഴി ജലം ഒഴുക്കി വിടും.

അതേസമയം, വലിയ ഡാമുകൾ തുറക്കില്ലെന്നും പിണറായി വിജയൻ അറിയിച്ചു. അടിയന്തിര സാഹചര്യം നേരിടാൻ ജില്ലകളിൽ മന്ത്രിമാരുടെ നേത്യത്വത്തിൽ യോഗം ചേരും. മൃഗങ്ങളെ മാറ്റിപ്പാർപ്പിക്കാൻ മ്യഗ സംരക്ഷണ വകുപ്പിന്റെ ക്യാമ്പുകളുണ്ടാകും. മത്സ്യതൊഴിലാളികൾ കടലിൽ പോകുന്നില്ലെന്ന് ഉറപ്പ് വരുത്തണം. ട്രോളിങ്ങ് കഴിഞ്ഞ സാഹചര്യമായതിനാൽ മത്സ്യ തൊഴിലാളികൾ സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്ത് ഇന്നും നാളെയും അതിതീവ്ര മഴ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഏഴ് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

കല്ലാർകുട്ടി, പൊന്മുടി, കുണ്ടള, ലോവർ പെരിയാർ, ഇരട്ടയാർ ഡാമുകളിൽ ആണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. മീങ്കര, മംഗലം ഡാമുകളിൽ ഓറഞ്ച് അലർട്ടാണ്. നെയ്യാർ ഡാമിന്‍റെ നാലു ഷട്ടറുകളും അഞ്ചു സെന്‍റീമീറ്റർ വീതം ഉയർത്തി. പേപ്പാറ ഡാമിന്‍റെ നാല് ഷട്ടറുകളും തുറന്നു.അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് കാണുന്നത്. ജനങ്ങൾ അതീവ ജാഗ്രത പുലർത്തണം. പൊലീസ്, അഗ്നിരക്ഷാസേന, മറ്റ് സർക്കാർ സംവിധാനങ്ങൾ എന്നിവരോട് ജാഗരൂഗരായിരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്‍ നിർദ്ദേശം നൽകിയിട്ടുണ്ട്.

സംസ്ഥാനത്ത് ഇതുവരെ 7 ക്യാമ്പുകൾ തുറന്നു. 90 ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി. സെക്രട്ടറിയേറ്റിലെ റവന്യു വകുപ്പ് മന്ത്രിയുടെ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. കൺട്രോൾ റൂം നമ്പർ – 807854858538.

Related Articles

Latest Articles