ആലപ്പുഴ : മണിപ്പൂരിലെ സംഘർഷം വർഗീയ പ്രശ്നമോ ഹിന്ദു–ക്രൈസ്തവ പ്രശ്നമോ അല്ലെന്നും ഗോത്രങ്ങൾ തമ്മിലുള്ള തർക്കം മാത്രമാണെന്നും ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി.അബ്ദുല്ലക്കുട്ടി പറഞ്ഞു. സ്പീക്കർ എ.എൻ.ഷംസീർ ഇവിടത്തെ മഹാഭൂരിപക്ഷം വരുന്ന ഹിന്ദു സമുദായത്തോട് കാണിച്ചിട്ടുള്ളത് വലിയ ക്രൂരതയാണെന്നും ഹിന്ദു സമുദായ വിശ്വാസികളെ മുഴുവൻ അപമാനിച്ച് അദ്ദേഹം സത്യപ്രതിജ്ഞാ ലംഘനവും ഭരണഘടനാ ലംഘനവും നടത്തിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാന സർക്കാർ കുടുംബശ്രീയെ മണിപ്പുർ വിഷയത്തിൽ രാഷ്ട്രീയ ആയുധമാക്കുന്നതിനെതിരെ മഹിളാ മോർച്ച ജില്ലാ കമ്മിറ്റി കലക്ടറേറ്റിനു മുന്നിൽ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിയുന്നു അദ്ദേഹം.
‘‘ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ മണിപ്പുർ വിഷയം ചർച്ച നടത്താൻ കേന്ദ്ര സർക്കാർ തയാറായിട്ടും കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം ഉഴപ്പുകയാണ്. കാരണം മണിപ്പുർ കലാപത്തിന്റെ ചരിത്രത്തിൽ കോൺഗ്രസിന്റെ 10 കൊല്ലം 219 സൈനികർ മരിച്ചിരുന്നു. കഴിഞ്ഞ 9 കൊല്ലം 71 സൈനികരെ കൊല്ലപ്പെട്ടിട്ടുള്ളൂ. ഇനി കലാപത്തിന്റെ കണക്ക് നോക്കുകയാണെങ്കിൽ 4700ൽ അധികം കലാപം നടന്നു. ഇപ്പോൾ 1600 കലാപം ആക്കി ചുരുക്കി.
മണിപ്പുരിൽ നടക്കുന്നത് വർഗീയ പ്രശ്നമല്ല. ഹിന്ദു–ക്രൈസ്തവ പ്രശ്നം അല്ല. ഇത് ഗോത്രങ്ങൾ തമ്മിലുള്ള തർക്കമാണ്. ഇത് ബിജെപിയുടെ കാലത്ത് തുടങ്ങിയതല്ല. കോൺഗ്രസിന്റെ കാലത്തും തുടങ്ങിയതല്ല. അതിനുമുൻപ് തുടങ്ങിയതാണ്. പക്ഷേ, ബിജെപി വന്നപ്പോൾ അവിടെ സൈനികർ മരിച്ചുവീഴുന്നത് കുറഞ്ഞു. കലാപങ്ങൾ കുറഞ്ഞു. സാധാരണക്കാർ മരിച്ചുവീഴുന്നതും കുത്തനെ കുറച്ചു കൊണ്ടുവരാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്.
ഇങ്ങനെ ആത്മാർഥമായി പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാരിനെ കേരളത്തിൽ ദുഷിച്ച പ്രചാരണങ്ങൾ സംഘടിപ്പിച്ചും കുടുംബശ്രീയെ കൊണ്ട് മണിപ്പുർ വിഷയത്തിൽ പ്രതിജ്ഞയെടുപ്പിക്കാനും ശ്രമിക്കുകയാണ്. വിഷയത്തിൽ സുപ്രീം കോടതിയുടെ രൂക്ഷവിമർശനം ഉണ്ടായിട്ടുണ്ട്. നമ്മുടെ മാധ്യമങ്ങൾ വിമർശിക്കുന്നുണ്ട്. പക്ഷേ, വിഷയം ഉള്ളതുറന്ന് പ്രധാനമന്ത്രി കൂടി ഉൾപ്പെട്ട പാർലമെന്റിൽ ചർച്ച ചെയ്യാൻ തയാറായിട്ടും ഇവർ തർക്കിക്കുന്നത് എന്തിനാണ്?’’– അദ്ദേഹം ചോദിച്ചു.
‘ജനപിന്തുണ നഷ്ടപ്പെട്ടപ്പോൾ പിണറായി വിജയന് എന്തോ സംഭവിച്ചിട്ടുണ്ട്. അല്ലെങ്കിൽ മൈക്ക് ഓപ്പറേറ്ററെ ചീത്ത പറയുമോ?. മൈക്ക് ഓപ്പറേറ്ററുടെ മേക്കിട്ട് കയറുന്ന ആളാ… ഇപ്പോൾ മൈക്ക് ഓപ്പറേറ്ററുടെ പേരിൽ കേസെടുത്തിരിക്കുകയാണ്. അദ്ദേഹത്തിന് തലയ്ക്ക് വെളിച്ചം ഇല്ലെന്നു മാത്രമേ പറയാനുള്ളൂ.’
നമ്മുടെ നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ ഇവിടത്തെ മഹാഭൂരിപക്ഷം വരുന്ന ഹിന്ദു സമുദായത്തോട് കാണിച്ചിട്ടുള്ളത് വലിയ ക്രൂരതയാണ്. ഹിന്ദു സമുദായ വിശ്വാസികളെ മുഴുവൻ അപമാനിച്ചു അദ്ദേഹം സത്യപ്രതിജ്ഞാ ലംഘനവും ഭരണഘടനാ ലംഘനവും നടത്തിയിരിക്കുകയാണ്. ഷംസീർ സ്പീക്കർ പദവിയിൽ മാത്രമല്ല, എംഎൽഎ പദവിയിൽ പോലും ഇരിക്കാൻ യോഗ്യനല്ല.
റിയാസും ഷംസീറും തമ്മിൽ മത്സരിക്കുകയാണ്, ജിഹാദികളുടെ പിന്തുണ നേടാൻ. ഇവിടെ മുസ്‌ലിം യാഥാസ്ഥിതികരുടെ പിന്തുണ നേടാൻ മത്സരിക്കുകയാണ്. ഷംസീറെ നിങ്ങൾ പറയുന്നു, പുഷ്പക വിമാനം അന്ധവിശ്വാസമാണെന്ന്. ഗണപതി അന്ധവിശ്വാസമാണെന്ന്. ഞാൻ ചോദിക്കട്ടെ, മുസ്‌ലിം സമുദായത്തിൽ മഹാഭൂരിപക്ഷം വിശ്വസിക്കുന്നത് ആദ്യത്തെ ബഹിരാകാശ യാത്രികൻ പ്രവാചകൻ മുഹമ്മദ് നബി എന്നാണ്. പ്രവാചകൻ യാത്ര ചെയ്തത് ഒരു കുതിരപ്പുറത്താണ്. ആകാശത്തു പോയി അല്ലാഹുവിനെ കണ്ട് തിരിച്ചുവന്നു. പ്രവാചകൻ ആ കുതിരപ്പുറത്ത് യാത്ര ചെയ്തതിനെപ്പറ്റി അന്ധവിശ്വാസമാണെന്ന് പറയാൻ ഷംസീറിന് ധൈര്യമുണ്ടോ?’’– അബ്ദുല്ലക്കുട്ടി ചോദിച്ചു.