തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ പുതുതായി 97 അധിക ബാച്ചുകൾ അനുവദിച്ച് സർക്കാർ. വിദ്യാഭ്യാസ വകുപ്പിന്റെ ശുപാർശ മന്ത്രിസഭാ യോഗം അംഗീകരിക്കുകയായിരുന്നു. പ്ലസ് വൺ സീറ്റ് പ്രതിസന്ധി ഏറ്റവും കൂടുതൽ നേരിടുന്ന മലബാറിലാണു അധിക ബാച്ചുകൾ ഏറെയും അനുവദിച്ചത്. മലപ്പുറം ജില്ലയിൽ 53 പുതിയ ബാച്ചുകൾ തുടങ്ങും. കാസർകോട് 15, കോഴിക്കോട് 11, കണ്ണൂർ 10, പാലക്കാട് 4, വയനാട് 4 എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ അനുവദിച്ച താൽക്കാലിക ബാച്ചുകൾ. സംസ്ഥാനത്ത് ഒന്നാംവർഷ ഹയർ സെക്കൻഡറി പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനുശേഷം വടക്കൻ ജില്ലകളിൽ കൂടുതൽ അധിക ബാച്ചുകൾ അനുവദിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
മികച്ച നിലയിൽ പരീക്ഷ പാസായിട്ടും പ്ലസ് വണിന് പ്രവേശനം ലഭിക്കാതെ ആയിരക്കണക്കിനു വിദ്യാർഥികളാണ് മലബാറിൽ പുറത്തുനിൽക്കുന്നത്. നടപടിയാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് ഉൾപ്പെടെയുള്ള കക്ഷികൾ പ്രതിഷേധത്തിലാണ്. വിഷയത്തിൽ സ്പീക്കർ എ.എൻ.ഷംസീറിനെ വേദിയിലിരുത്തി സർക്കാരിനെതിരെ സുപ്രീംകോടതി മുൻ ജസ്റ്റിസ് മാർക്കണ്ഡേയ കട്‌ജു രൂക്ഷവിമർശനം ഉയർത്തിയിരുന്നു.