തിരുവനന്തപുരം : നെടുമങ്ങാട് അരുവിക്കര അഴീക്കോട് വളവട്ടിയിൽ കുടുംബവഴക്കിനെത്തുടർന്ന് ഭർത്താവിന്റെ വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ഭാര്യയും മരിച്ചു. അഴീക്കോട് വളപ്പെട്ടി സ്വദേശിനിയും നെടുമങ്ങാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി അദ്ധ്യാപികയുമായ മുംതാസാണ് ഇന്ന് വൈകുന്നേരം മരിച്ചത്. ആക്രമണത്തിൽ വെട്ടേറ്റ മുംതാസിന്റെ മാതാവ് ഷാഹിറ (67)സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. ഇരുവരെയും വെട്ടിയശേഷം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച അലി അക്ബര്‍ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ദമ്പതികൾക്ക് ഒരു മകനുണ്ട്.
ഇന്നു പുലർച്ചെ 4.30നായിരുന്നു സംഭവം. എസ്എടി ആശുപത്രിയിലെ ജീവനക്കാരനായ അലി അക്ബർ നാളെ സർവീസിൽനിന്നു വിരമിക്കാനിരിക്കെയാണ് സംഭവം. കുടുംബവഴക്കിനെത്തുടർന്ന് ഇയാൾ മുംതാസിനെ ആക്രമിക്കുകയായിരുന്നു. അക്രമം തടയാൻ ശ്രമിച്ചപ്പോഴാണ് മുംതാസിന്റെ മാതാവ് ഷാഹിറയ്ക്ക് വെട്ടേറ്റത്. അക്ബർ അലിവീട്ടിലെ മുകളിലത്തെ നിലയിലും ഭാര്യയും മാതാവ് ഷാഹിറയും താഴത്തെ നിലയിലുമായിരുന്നു താമസിച്ചിരുന്നത്. 10 വർഷമായി ഇവർ തമ്മിൽ കുടുംബ പ്രശ്നങ്ങളുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്.