കോട്ടയം: കോട്ടയം കറുകച്ചാലിൽ പങ്കാളികളെ പരസ്പരം കൈമാറുന്ന വന്‍സംഘം പിടിയിൽ. ആലപ്പുഴ, കോട്ടയം, എറണാകുളം എന്നിവിടങ്ങളിൽ നിന്നുള്ള ദമ്പതികളെയാണ് കോട്ടയം കറുകച്ചാല്‍ പോലീസ് പിടികൂടിയത്.
മൂന്ന് ജില്ലകളിൽ നിന്നായി ഏഴുപേരാണ് ഇതുവരെ പിടിയിലായത്. ഏകദേശം ആയിരത്തോളം പേര്‍ ഈ ഗ്രൂപ്പുകളിലുണ്ടായിരുന്നതായും വിവരമുണ്ട്. അതുകൊണ്ടു തന്നെ വലിയ സംഘമാണ് പിന്നിലുള്ളതെന്ന് പോലീസ് പറഞ്ഞു.
മെസഞ്ചർ, ടെലിഗ്രാം ഗ്രൂപ്പുകൾ വഴിയാണ് സംഘത്തിന്‍റെ പ്രവർത്തനം. കപ്പിൾ മീറ്റ് അപ്പ് കേരള എന്ന ഗ്രൂപ്പ് വഴിയാണ് പ്രധാനമായും പ്രവർത്തനം നടക്കുന്നത്.
ആയിരക്കണക്കിന് ദമ്പതികളാണ് ഗ്രൂപ്പുകളിലുള്ളത്. സമൂഹത്തിൽ ഉന്നത സ്ഥാനങ്ങളിൽ ഉള്ളവരും സംഘത്തിലുണ്ട്. ഈ ഗ്രൂപ്പുകളിലൂടെയാണ് ദമ്പതികള്‍ പരസ്പരം പരിചയപ്പെടുന്നത്.
പിന്നീട് നേരിട്ട് കാണുകയും ലൈംഗികബന്ധത്തിന് നിര്‍ബന്ധിതര്‍ ആക്കപ്പെടുകയുമാണ് ചെയ്യുന്നത്. വലിയ ഉന്നത ബന്ധങ്ങളുള്ളവരാണ് ഈ ഗ്രൂപ്പുകളില്‍ ഉള്ളതെന്ന് പോലീസ് പറഞ്ഞു.
ചങ്ങനാശ്ശേരി സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് അന്വേഷണം നടത്തിയത്. ഭര്‍ത്താവ് മറ്റുള്ളവരുമായി ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുന്നു എന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി.
ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വലിയ സംഘത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. സംസ്ഥാന വ്യാപകമായി അന്വേഷണം വിപുലപ്പെടുത്താനാണ് പോലീസ് നീക്കം.

