കോഴിക്കോട്: വീണ്ടും കാട്ടുപോത്ത് ആക്രമണം. താമരശ്ശേരി കട്ടിപ്പാറയിൽ യുവാവിന് ഗുരുതര പരിക്ക്. കട്ടിപ്പാറ അമരാട് മല അരീക്കരക്കണ്ടി ദാമോദരന്റെ മകൻ റിജേഷി(35)നാണ് പരിക്കേറ്റത്. സംസാരശേഷിയില്ലാത്ത ഇദ്ദേഹം രാവിലെ അച്ഛനൊപ്പം റബ്ബർ ടാപ്പിങിനായാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്.
രാവിലെ എട്ട് മണിയോടെ റബ്ബർ ടാപ്പിങ് ജോലി ചെയ്തുകൊണ്ടിരിക്കെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ റിജേഷിനെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം റിജേഷിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.