മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ കസ്റ്റഡിയിൽ വിടുമോ ജാമ്യത്തിൽ വിടുമോ എന്ന് ഉടനറിയാം. മൂന്നേ കാൽ മണിക്കൂറോളമാണ് കോടതിയിൽ വാദം നടന്നത്. അരവിന്ദ് കേജ്‌രിവാളിന് അഭിഭാഷകരുമായി സംസാരിക്കാൻ പത്തു മിനിറ്റ് സമയം അനുവദിച്ചു. കോടതിക്ക് പുറത്ത് വൻ സുരക്ഷാ സന്നാഹം തമ്പടിച്ചിട്ടുണ്ട്.
ദില്ലി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ അരവിന്ദ് കേജ്‌രിവാൾ ആണെന്നും അനുകൂല നയരൂപീകരണത്തിനു പ്രതിഫലമായി കേജ്‌രിവാൾ സൗത്ത് ഗ്രൂപ്പിൽ കൈക്കൂലി ആവശ്യപ്പെട്ടെന്നും ഇഡി കോടതിയിൽ വ്യക്തമാക്കി. കോടികൾ കൈക്കൂലി വാങ്ങിയാണു നയം രൂപീകരിച്ചതെന്നും. കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു. കോഴപ്പണം പാർട്ടി ഗോവ, പഞ്ചാബ് തെരഞ്ഞെടുപ്പുകളിൽ ഉപയോഗിച്ചുവെന്നും ഇ.ഡി വാദിച്ചു.കോടതിയിൽ ഹാജരാക്കിയ കേജ്‌രിവാളിനെ പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും ഇഡി ആവശ്യപ്പെട്ടു.
“കേസിലെ പ്രധാന പ്രതികളിലൊരാളായ വിജയ് നായർ കേജ്‌രിവാളിന്റെ വീടിനരുകിലാണു താമസിച്ചിരുന്നത്. ആംആദ്മി പാർട്ടിയുടെ കമ്യൂണിക്കേഷൻ വിഭാഗം മേധാവി ആയിരുന്നു വിജയ് നായർ. മന്ത്രി കൈലാഷ് ഗെലോട്ടിന്റെ വീട്ടിൽ താമസിച്ചാണ് വിജയ് നായർ കൈക്കൂലി ഇടപാടുകൾക്ക് ഇടനില നിന്നത്. സൗത്ത് ഗ്രൂപ്പിന്റെയും എഎപിയുടെയും ഇടനിലക്കാരനായാണ് വിജയ് നായർ പ്രവർത്തിച്ചത്. നയരൂപീകരണത്തിന്റെ പേരിൽ സൗത്ത് ഗ്രൂപ്പിൽ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടു. കേസിൽ ചോദ്യം ചെയ്ത പലരുടെയും മൊഴികളിൽ നിന്ന് ഇക്കാര്യം വ്യക്തമായിട്ടുണ്ട്.” – ഇഡി കോടതിയിൽ വ്യക്തമാക്കി