ലണ്ടൻ : ‘മോദി’ പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ രണ്ട് വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധിക്കെതിരെ അതേ പരാമർശത്തിന്റെ പേരിൽ ബ്രിട്ടനിൽ കോടതിയിൽ കേസ് ഫയൽ ചെയ്യുമെന്ന് മുൻ ഐപിഎൽ ചെയർമാൻ ലളിത് മോദി രംഗത്ത് വന്നു. കേസുകളെ തുടർന്ന് 2010 മുതൽ ബ്രിട്ടനിലാണ് ലളിത് മോദി കഴിയുന്നത്. കോടതിയിൽ രാഹുൽ സ്വയം വിഡ്ഢിയാകുന്നത് കാണാൻ താൻ കാത്തിരിക്കുകയാണെന്നും ലളിത് മോദി ട്വീറ്റ് ചെയ്തു.
‘എല്ലാ കള്ളൻമാർക്കും എങ്ങനെയാണ് മോദി എന്ന പൊതുവായ പേര് വന്നത്’ എന്ന 2019ൽ കർണാടകയിലെ കോലാറിൽ നടത്തിയ തിരഞ്ഞെടുപ്പ് റാലിയിൽ രാഹുൽ ഗാന്ധിയുടെ ചോദ്യമാണ് വിവാദങ്ങൾക്കും കേസുകൾക്കും എംപി സ്ഥാനത്തിൽ നിന്നുള്ള അയോഗ്യതയ്ക്കും വഴിവച്ചത്.
കോൺഗ്രസ് നേതാക്കളിൽ ഒട്ടേറേപ്പേർക്കു വിദേശത്ത് സ്വത്തുവകകളുണ്ടെന്നും അതിന്റെ വിശദാംശങ്ങൾ തന്റെ പക്കലുണ്ടെന്നും ലളിത് മോദി അവകാശപ്പെട്ടു. ഇന്ത്യയിൽ കൃത്യമായ നിയമനിർമാണം നടക്കുന്ന മുറയ്ക്ക് താൻ തിരികെ വരുമെന്നു പറഞ്ഞ ലളിത് മോദി തനിക്കെതിരായ ആരോപണങ്ങൾ തെളിയിക്കാൻ രാഹുൽ ഗാന്ധിയെ വെല്ലുവിളിക്കുകയും ചെയ്‌തു.