തിരുവനന്തപുരം: ഓണം ബംപർ ടിക്കറ്റിന്റെ ഫലം പ്രഖ്യാപിച്ചു. ടിഇ 230662 ടിക്കറ്റിനാണ് 25 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത്. കോഴിക്കോട് ബാവ ഏജൻസി വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചിരിക്കുന്നത്. എന്നാൽ, ആരാണ് ആ ഭാഗ്യശാലിയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഉച്ചയ്ക്ക് രണ്ടു മണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനിൽ നടന്ന നറുക്കെടുപ്പിൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ ആണ് നറുക്കെടുത്തത്.
ഇക്കൊല്ലം സംസ്ഥാനത്ത് നടന്നത് റെക്കോര്‍ഡ് വില്പനയായിരുന്നു. 85 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചതിൽ 75.76 ലക്ഷം ടിക്കറ്റുകളും വിറ്റുപോയി.
ഏറ്റവും കൂടുതൽ ടിക്കറ്റുകള്‍ വിറ്റുപോയത് പാലക്കാട് ജില്ലയിലാണ്. 500 രൂപയാണ് ടിക്കറ്റ് നിരക്ക്. ആകെ 125 കോടി 54 ലക്ഷം രൂപയുടെ സമ്മാനങ്ങളാണുളളത്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേർക്ക് ലഭിക്കും. മൂന്നാം സമ്മാനം അൻപത് ലക്ഷം രൂപ വീതം 20 പേർക്ക് ലഭിക്കും. പത്ത് പരമ്പരകൾക്ക് അഞ്ച് ലക്ഷം രൂപ വീതമാണ് നാലാം സമ്മാനം. 2 ലക്ഷം രൂപ വീതം പത്ത് പരമ്പരകൾക്കാണ് അഞ്ചാം സമ്മാനം.
അതേസമയം, നറുക്കെടുപ്പിന് നിമിഷങ്ങൾക്ക് മുൻപ് വരെ ടിക്കറ്റുകൾ ലോട്ടറി കടകളിൽ വിറ്റുപോയിരുന്നു. ഗതാഗത മന്ത്രി ആന്റണി രാജു ഉൾപ്പെടെയുളളവർ നറുക്കെടുപ്പിന് സാക്ഷിയായിരുന്നു. ഒന്നാം സമ്മാനമായ 25 കോടി രൂപയിൽ 10 ശതമാനം ഏജന്റിന്റെ കമ്മീഷനായി പോകും. ബാക്കി 30 ശതമാനം നികുതി കഴിച്ചുളള തുക ലോട്ടറി അടിച്ചയാൾക്ക് ലഭിക്കുന്നതാണ്.