കാബൂൾ: താലിബാൻ ഭീകരർ അഫ്‌ഗാനിസ്ഥാൻ കീഴടക്കിയതു മുതൽ കൊടിയ പീഡനങ്ങളാണ് അഫ്ഗാൻ ജനത അനുഭവിച്ചുക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ നെഞ്ചിലേക്ക് തോക്ക് ചൂണ്ടിയ താലിബാൻ തീവ്രവാദിയ്ക്ക് നേരെ ഒരു സ്ത്രീ മുഖാമുഖം നിൽക്കുന്ന ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കൊണ്ടിരിക്കുന്നത്. തന്റെ നെഞ്ചിലേക്ക് തോക്ക് ചൂണ്ടിയ താലിബാൻ ഭീകരനു നേരെ കരളുറപ്പോടെ തലയുയർത്തിപിടിച്ചു നിൽക്കുകയാണ് ആ വനിത.
ചിത്രം സമൂഹ മാധ്യമങ്ങൾ ഇതിനോടകംതന്നെ ഏറ്റെടുത്തു കഴിഞ്ഞു. അതേസമയം ചിത്രം പങ്കുവച്ചുകൊണ്ട് പത്രപ്രവർത്തകയായ സഹ്റ റഹിമി എഴുതിയത് ഇങ്ങനെയായിരുന്നു., “ഒരു അഫ്ഗാൻ സ്ത്രീ ഭയമില്ലാതെ താലിബാൻ ഭീകരന്റെ തോക്കിൻ മുനയിൽ മുഖാമുഖം നിൽക്കുന്നു.” ഇതിനുതാഴെ നിരവധി കമന്റുകളാണ് ഉയർന്നിരിക്കുന്നത്. ചിത്രത്തോട് പ്രതികരിച്ചുകൊണ്ട്, ഒരു ഉപയോക്താവ് ട്വീറ്റ് ചെയ്തത് ഇങ്ങനെയായിരുന്നു. “ധൈര്യമുള്ള ഈ ധീരവനിതയ്ക്ക് സല്യൂട്ട്.” ഇതോടൊപ്പം മറ്റു നിരവധി കമന്റുകളും ആ വനിതയെ പ്രശംസിച്ചുകൊണ്ട് പലരും രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം താലിബാൻ ഭീകരർ രൂപപ്പെടുത്തിയ ഭരണകൂടത്തെ രാജ്യത്തെ ജനങ്ങൾ ഒരിക്കലും അംഗീകരിക്കില്ലെന്ന് അഫ്ഗാൻ. സ്ത്രീകളെയും ന്യൂനപക്ഷങ്ങളെയും മാറ്റിനിർത്തിക്കൊണ്ടുള്ള ഭരണത്തിന് അഫ്ഗാനിലെ ജനങ്ങൾ കൂട്ടുനിൽക്കില്ല. താലിബാൻ സർക്കാരിനെ ലോകരാജ്യങ്ങൾ അംഗീകരിക്കരുതെന്നും ഐക്യരാഷ്‌ട്ര സഭയിൽ അഫ്ഗാൻ പ്രതിനിധി പറഞ്ഞു. അഷ്‌റഫ് ഗാനി സർക്കാർ നിയമിച്ച അഫ്ഗാൻ പ്രതിനിധിയായ ഗുലാം ഇസാക്‌സായിയാണ് ഐക്യരാഷ്‌ട്രസഭയിൽ ഇക്കാര്യം അറിയിച്ചത്. ഇന്ന് താൻ ഇവിടെ സംസാരിക്കുമ്പോൾ അഫ്ഗാനിസ്ഥാനിൽ താലിബാൻ സർക്കാർ രൂപീകരണം പൂർത്തിയായിരിക്കുകയാണ്. എന്നാൽ അഫ്ഗാനിലെ ജനങ്ങൾ താലിബാനെ ഒരിക്കലും അംഗീകരിക്കില്ല. അവർ ആഗ്രഹിക്കുന്നത് സ്വതന്ത്രമായ, സ്ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കും തുല്യാവകാശം നൽകുന്ന ഒരു ഭരണമാണ്. അതിനാൽ ഇസ്ലാമിക് എമിറേറ്റ്‌സ് രൂപീകരിക്കുന്നതിനെ ലോകരാജ്യങ്ങൾ ശക്തമായി എതിർക്കണമെന്നും അഫ്ഗാൻ പ്രതിനിധി ആവശ്യപ്പെട്ടു.