ദില്ലി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 37,875പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 369 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4,41,411 ആയി. 39,114പേരാണ് ഇന്ന് രോഗമുക്തി നേടിയത്. 97.48 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 78,47,625പേർക്ക് കോവിഡ് വാക്‌സിൻ നൽകി. ഇതോടെ രാജ്യത്തെ ആകെ വാക്സിനേഷൻ 70,75,43,018 ആയി.
എന്നാൽ കേരളത്തിലെ കോവിഡ് സാഹചര്യം ഇപ്പോഴും ആശങ്ക ഉയർത്തുന്നുണ്ട്. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിദിന രോഗികളുള്ളത് കേരളത്തിലാണ്. ഇന്നലെ 25,772പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 189 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ മരണം 21,820 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 27,320 പേര്‍ രോഗമുക്തി നേടി.
അതേസമയം കേരളത്തിൽ കോവിഡിനൊപ്പം നിപ ഭീതിയും ഉയരുന്നുണ്ട്. അതിനുപുറമെ കരിമ്പനിയും റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കനത്ത ജാഗ്രതയിലാണ് സംസ്ഥാനം. തൃശ്ശൂർ വെള്ളിക്കുളങ്ങരയിൽ ഒരു വയോധികനാണ് കരിമ്പനി സ്ഥിരീകരിച്ചത്. ഇയാളെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഒരു വർഷം മുമ്പും ഇദ്ദേഹത്തിന് കരിമ്പനി സ്ഥിരീകരിച്ചിരുന്നു.