ദില്ലി: വര്‍ക്ക് ഫ്രം ഹോമിന് നിയമപരമായ ചട്ടക്കൂട്ട് നിര്‍മിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ . ജീവനക്കാരുടെ തൊഴില്‍ സമയം നിശ്ചയിക്കും. ഇന്റര്‍നെറ്റ്, വൈദ്യുതി എന്നിവയില്‍ ജീവനക്കാര്‍ക്ക് വരുന്ന ചെലവ് സംബന്ധിച്ച് വ്യവസ്ഥയുണ്ടാക്കും. ഭാവിയില്‍ വര്‍ക്ക് ഫ്രം ഹോം തൊഴില്‍ സംസ്‌കാരമായി മാറും എന്ന് വിലയിരുത്തിക്കൊണ്ട് ഈ രംഗത്ത് കാര്യമായ മാറ്റങ്ങള്‍ വരുത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.
നേരത്തെതന്നെ വര്‍ക്ക് ഫ്രം ഹോം എന്ന തൊഴില്‍ സംസ്‌കാരത്തിന് ഇന്ത്യയില്‍ അംഗീകാരം നല്‍കിയിരുന്നു. ജനുവരിയില്‍ ഇറക്കിയ സ്റ്റാന്‍ഡിങ് ഓര്‍ഡര്‍ പ്രകാരം സേവന മേഖലയിലാണ് ഇത് അനുവദിച്ചിരുന്നത്. ഐടി മേഖലയിലെ അടക്കം പല സ്ഥാപനങ്ങളുമായും കേന്ദ്രം ഇതു സംബന്ധിച്ച് ആശയവിനിമയം നടത്തി. പോർചുഗലിലെ നിയമനിർമാണം മാതൃകയാക്കിയാണ് ചട്ടക്കൂട് തയ്യാറാക്കുന്നത്. നിലവിൽ ഇന്ത്യയിൽ വർക്ക് ഫ്രം ഹോമിന് നിയമപരമായ ചട്ടക്കൂടില്ല. സ്ഥാപന ഉടമയും ജീവനക്കാരും തമ്മിലെ ധാരണയിലാണ് വർക്ക് ഫ്രം ഹോം നടക്കുന്നത്.