ലക്‌നൗ: ബോട്ട് മറിഞ്ഞ് യമുന നദിയിൽ നാല് പേർ മരണപ്പെട്ടു. ഉത്തർപ്രദേശിലെ ബാന്ദ ജില്ലയിലാണ് അപകടം സംഭവിച്ചത്. ശക്തമായ കാറ്റിന് പിന്നാലെ ബോട്ട് വെള്ളത്തിലേക്ക് മറിഞ്ഞു. നിരവധി പേരെ കാണാതായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. സംഭവസ്ഥലത്ത് പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് രക്ഷാ പ്രവർത്തനം തുടർന്നുകൊണ്ടിരിക്കുകയാണ്. 4 പേരുടെ മൃതദേഹമാണ് ഇതുവരെ ലഭിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.
മാർകയിൽ നിന്ന് ഫത്തേപൂർ ജില്ലയിലുള്ള ജറൗലിയ ഘട്ടിലേക്ക് പോകുന്ന വഴിയിലായിരുന്നു അപകടം സംഭവിച്ചത്. ബോട്ടിൽ 30-35 പേർ ഉണ്ടായിരുന്നുവെന്നാണ് എസ്പി അഭിനന്ദൻ വ്യക്തമാക്കിയത്. നദിയിൽ കാണാതായവർക്കായി മുങ്ങൽ വിദഗ്ധർ എത്തി തിരച്ചിൽ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.
രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകി. അപകടത്തിൽ പരിക്കേറ്റവർക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പുവരുത്താനും അദ്ദേഹം നിർദ്ദേശിച്ചു.