ലക്നൗ: സംസ്ഥാനത്തെ ജനപ്രതിനിധികള്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്ഥലംമാറ്റം, നിയമനം, പാട്ടം കരാര്‍ നടത്തല്‍ തുടങ്ങിയ കാര്യങ്ങളില്‍ നിന്ന് ജനപ്രതിനിധികള്‍ വിട്ടുനില്‍ക്കണമെന്ന് അദ്ദേഹം ശക്തമായി ആവശ്യപ്പെട്ടു. ജനങ്ങളോട് എപ്പോഴും മര്യാദയും ക്ഷമയും കാണിക്കാന്‍ ജനപ്രതിനിധികള്‍ ഉത്തരവാദിത്വപ്പെട്ടവരാണെന്നും യു.പി മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. ഉദ്യോഗസ്ഥരെയും മറ്റും സ്ഥലം മാറ്റുന്നതിലും നിയമിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ജനപ്രതിനിധികള്‍ പുറത്തേക്ക് പോകേണ്ടി വരുമെന്നും യോഗി ആദിത്യനാഥ് മുന്നറിയിപ്പ് നല്‍കി..യുപിയിൽ വിധാന്‍സഭയില്‍ എംഎല്‍എമാര്‍ക്ക് സംഘടിപ്പിച്ച ദ്വിദിന പരിശീലന പരിപാടിയുടെ സമാപന ദിനത്തില്‍ ജനപ്രതിനിധികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൂടാതെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതികള്‍ നടപ്പാക്കുന്നതിലാണ് ജനപ്രതിനിധികള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ 403 എംഎല്‍എമാരെ തിരഞ്ഞെടുത്ത 25 കോടി ജനങ്ങള്‍ വലിയ ആത്മവിശ്വാസത്തോടെയാണ് അവരുടെ കടമ നിറവേറ്റിയത്. അതിനാല്‍, ആ 25 കോടി ജനങ്ങളോടും നിങ്ങള്‍ കടപ്പെട്ടരിക്കുകയാണെന്ന് ഓര്‍ക്കണമെന്നും എല്ലാ എംഎല്‍എമാരും തിങ്കള്‍ മുതല്‍ വ്യാഴം വരെ ഭരണപരമായ പ്രവര്‍ത്തനങ്ങള്‍ നിറവേറ്റാന്‍ ലക്‌നൗവില്‍ ഉണ്ടായിരിക്കണമെന്നും ശേഷം, വാരാന്ത്യമാകുമ്പോള്‍ ജില്ലാ പര്യടനങ്ങള്‍ക്കായി പോകണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.