ലഖ്‌നൗ: ഇടിമിന്നലേറ്റ് മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നൽകുമെന്ന് ഉത്തരവിട്ട് യോഗി ആദിത്യനാഥ്. ഉത്തർപ്രദേശിൽ ബുധനാഴ്ച ഇടിമിന്നൽ ഏറ്റ് 14 പേരാണ് മരിച്ചത് . പതിനാറോളം പേർക്ക് പരിക്കേറ്റതായും സർക്കാർ അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം രൂപ വീതം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ധനസഹായം നൽകും.
ബന്ദയിലാണ് ഇടിമിന്നലേറ്റ് 4 മരണങ്ങൾ സംഭവിച്ചിരിക്കുന്നത്. ഫത്തേപൂർ, ബൽറാംപൂർ എന്നിവടങ്ങളിൽ രണ്ട് പേരും ചന്ദൗലി, ബുലന്ദ്ഷഹർ, റായ്ബറേലി, അമേത്തി, കൗശാമ്പി, സുൽത്താൻപൂർ, ചിത്രകൂട് എന്നീ ജില്ലകളിൽ ഓരോ മരണവുമാണ് റിലീഫ് കമ്മീഷണറുടെ ഓഫീസ് നൽകിയ വിവരങ്ങൾ അനുസരിച്ച് റിപ്പോർട്ട് ചെയ്തത്.
ഈ സംഭവത്തിൽ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തുകയും ഇടിമിന്നലേറ്റവരുടെ കുടുംബങ്ങൾക്ക് ഉടൻ തന്നെ 4 ലക്ഷം രൂപ വീതം നൽകാൻ ബന്ധപ്പെട്ട ജില്ലാ മജിസ്‌ട്രേറ്റുകൾക്ക് നിർദ്ദേശം നൽകുകയുമായിരുന്നു. പരിക്കേറ്റവർക്ക് ശരിയായ ചികിത്സ നൽകുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി മുന്നറിയിപ്പും നൽകിയിട്ടുണ്ട്.