അബുദാബി : സാമൂഹ മാദ്ധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച അഭിഭാഷകനെതിരെ അബുദാബി പബ്ലിക് പ്രോസിക്യൂഷന്‍ നിയമനടപടി സ്വീകരിച്ചു. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അതീവ ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കുന്ന രാജ്യമാണ് യുഎഇ. ഒരു വര്‍ഷത്തെ തടവും ഒരു ലക്ഷം ദിര്‍ഹത്തില്‍ കുറയാത്ത പിഴയും വരെ ലഭിക്കാവുന്ന കുറ്റമാണിത്.
മകനെ അപമാനിച്ചതിന് പിതാവിനെതിരെ കോടതി നടപടിയെടുത്തു എന്നവകാശപ്പെട്ട് അഭിഭാഷകന്‍ വീഡിയോ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ അബുദാബി പബ്ലിക് പ്രോസിക്യൂഷന്‍ നടത്തിയ അന്വേഷണത്തില്‍ ഇത് വ്യാജമാണെന്ന് തെളിഞ്ഞു. പിന്നാലെ തന്റെ ഭാവനയിൽ ഉണ്ടായ കഥയായിരുന്നു അതെന്ന് അഭിഭാഷകന്‍ കോടതിയില്‍ കുറ്റസമ്മതം നടത്തി.
സാമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വിവരങ്ങളുടെ ആധികാരികത പരിശോധിക്കണമെന്നും ഔദ്യോഗിക ഉറവിടങ്ങള്‍ പരിശോധിക്കാതെ വ്യാജവിവരങ്ങള്‍ പ്രചരിപ്പിക്കുകയോ പങ്കുവെക്കുകയോ ചെയ്യരുതെന്നും പ്രോസിക്യൂഷന്‍ പൊതു ജനങ്ങൾക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് . ഇത്തരം പ്രവൃത്തികള്‍ ഏതെങ്കിലും സ്ഥാപനങ്ങള്‍ക്കോ അധികാരികള്‍ക്കോ എതിരെയാണ് ചുമത്തപ്പെടുത്തുന്നതെങ്കിൽ രണ്ട് വര്‍ഷം തടവും രണ്ട് ലക്ഷം ദിര്‍ഹം പിഴയുമായിരിക്കും ശിക്ഷയെന്ന് അധികൃതര്‍ വ്യക്തമാക്കി.