ദില്ലി: പോപ്പുലര്‍ ഫ്രണ്ട് നിരോധിച്ചതിനെ സ്വാഗതം ചെയ്‌ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇത് പുതിയ ഇന്ത്യയാണ്. രാജ്യത്തിന്‍റെ അഖണ്ഡതക്കും ഐക്യത്തിനും സുരക്ഷക്കും ഭീഷണിയാകുന്ന ഒരു വ്യക്തികളെയും സംഘടനകളെയും കേന്രസർക്കാർ അംഗീകരിക്കില്ലെന്നും യോഗി ആദിത്യനാഥ് ട്വിറ്ററിലൂടെ അറിയിച്ചു.
പിഎഫ്ഐ നിരോധനം സ്വാഗതം ചെയ്യുകയാണെന്ന് ബിജെപി വ്യക്തമാക്കി. നിരവധി സംസ്ഥാനങ്ങളിൽ തീവ്രവാദ പ്രവർത്തനങ്ങൾക്ക് പോപ്പുലര്‍ ഫ്രണ്ട് കൂട്ടുനിന്നെന്ന് ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗ് പറഞ്ഞു. പിഎഫ്ഐ ചോദിച്ച് വാങ്ങിയ നിരോധനമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ വിശദമാക്കി.
നടപടി ധീരമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ട്വീറ്റ് ചെയ്തു. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെ അഭിനന്ദിച്ച് രംഗത്തെത്തി. നിരോധനം ദീർഘനാളായുള്ള ജനങ്ങളുടെ ആവശ്യമായിരുന്നെന്നും അദ്ദേഹം അറിയിച്ചു.