ബെംഗളൂരു: മോദിക്ക് മുദ്രാവാക്യം വിളിക്കുന്ന യുവാക്കളെയും വിദ്യാർത്ഥികളെയും തല്ലിച്ചതയ്‌ക്കണന്ന് കർണാടക മന്ത്രി ശിവരാജ് തംഗദഗി. മോദി, മോദി മുദ്രാവാക്യം വിളിക്കുന്നവരെ കാണുമ്പോൾ ലജ്ജ തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിജെപി പ്രവർത്തകർക്കെതിരെ കർണാടക മന്ത്രി നടത്തിയ പരാമർശം ഏറെ വിവാദമായതോടെ ചുട്ടമറുപടിയുമായി ബിജെപി ദേശീയ കൺവീനർ അമിത് മാളവ്യ രംഗത്തെത്തി.
ഇന്ത്യയിലെ യുവജനങ്ങൾ രാഹുലിനെ തള്ളി കളഞ്ഞതിലുള്ള അമർഷമാണ് കർണാടക സാംസ്കാരിക മന്ത്രിയിലൂടെ പുറത്തുവരുന്നതെന്ന് അദ്ദേഹം തുറന്നടിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ നയിക്കണമെന്നാണ് യുവാക്കൾ ആഗ്രഹിക്കുന്നത്. അതിൽ കോൺഗ്രസ് കലി തുള്ളുന്നത് ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ യുവാക്കളിലാണ് പ്രധാനമന്ത്രി നിക്ഷേപം നടത്തുന്നത്. എന്നാൽ രാഹുൽ അവരെ തല്ലിയോടിക്കാനാണ് ശ്രമിക്കുന്നത്. ഒരു രാഷ്‌ട്രീയ പാർട്ടിയും യുവാക്കളെ ലക്ഷ്യം വച്ചിട്ടില്ല. അത്തരത്തിലൊരു പാർട്ടിക്കും നിലനിൽക്കാൻ സാധിക്കില്ല. രാജ്യത്തിന്റെ അഭിലാഷങ്ങൾ നിറവേറ്റാനുള്ളവരാണ് യുവജനതയെന്നും അമിത് മാളവ്യ എക്സിൽ കുറിച്ചു.