ഭോപ്പാല്‍: കേന്ദ്രസര്‍ക്കാരിന്‍റെ വികസന പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്നതിനിടെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ മധ്യപ്രദേശ് കോണ്‍ഗ്രസ് നേതാവ് വിവാദത്തെ തുടർന്ന് ക്ഷമാപണം നടത്തി തടിയൂരി. ജി.എസ്.ടി, നോട്ട് നിരോധനം, പണപ്പെരുപ്പം ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ നടത്തിയ വിമര്‍ശനത്തിലായിരുന്നു മുന്‍ വിദ്യാഭ്യാസ മന്ത്രിയും പാര്‍ട്ടിയുടെ സ്റ്റേറ്റ് യൂണിറ്റ് വര്‍ക്കിങ് പ്രസിഡന്‍റുമായ ജിതുപത്‌വാരി സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്.
ഒരു മകനെ പ്രതീക്ഷിച്ചിരുന്ന ജനങ്ങള്‍ക്ക് പകരം കിട്ടിയത് അഞ്ച് പെണ്‍മക്കളെയാണ് എന്നായിരുന്നു പത്‌വാരിയുടെ പരാമർശം.
”ആളുകള്‍ ഒരു മകനെയാണ് പ്രതീക്ഷിച്ചതെങ്കിലും അവര്‍ക്ക് ലഭിച്ചത് അഞ്ച് പെണ്‍മക്കളാണ്. പെണ്‍മക്കളെല്ലാം ജനിച്ചെങ്കിലും വികസനം എന്ന മകന്‍ ഇതുവരെ ജനിച്ചിട്ടില്ല,” ജിതു പത്‌വാരിപറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച എല്ലാവര്‍ക്കുമായി വികസനം എന്ന മുദ്രാവാക്യത്തിനെ പരിഹസിച്ചുകൊണ്ടായിരുന്നു പത്‌വാരിയുടെ പരാമര്‍ശം, പ്രതിഷേധം ഉയര്‍ന്നുവന്നതോടെ പത്‌വാരി ക്ഷമാപണം നടത്തി. നോട്ട് നിരോധനം, ജി.എസ്.ടി, പണപ്പെരുപ്പം, തൊഴിലില്ലായ്മ, മാന്ദ്യം ഇത്തരം കാര്യങ്ങളെയാണ് താൻ വിമർശിക്കാൻ ശ്രമിച്ചതെന്നും ആരുടേയെങ്കിലും വികാരം വ്രണപ്പെട്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.