ദില്ലി: അയോധ്യ ശ്രീ രാമക്ഷേത്ര നിർമാണം രാഷ്ട്രീയമായി ബിജെപിക്കു നേട്ടമാകുന്നതു തടയാൻ കിണഞ്ഞു ശ്രമിച്ച് കോൺഗ്രസ്. ക്ഷേത്ര നിർമാണത്തിലൂടെ ഹിന്ദി ഹൃദയഭൂമിയിലെ സവർണ ഹിന്ദു വോട്ട് ബാങ്ക് ബിജെപി എന്നെന്നേയ്ക്കുമായി സ്വന്തമാക്കാനുള്ള സാധ്യത മുന്നിൽക്കണ്ട്, അതിനെ പ്രതിരോധിക്കാൻ യുപിയുടെ ചുമതലയുള്ള കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്തിറങ്ങി.
ശ്രീരാമൻ എല്ലാവർക്കുമൊപ്പമുണ്ടെന്നും ഇന്നത്തെ ഭൂമിപൂജ ചടങ്ങ് ദേശീയ ഐക്യത്തിനും അഖണ്ഡതയ്ക്കും സാംസ്കാരിക സംഗമത്തിനും വഴിയൊരുക്കുമെന്നും അവർ പറഞ്ഞു.
അയോധ്യ വിഷയത്തിൽ കഴിഞ്ഞ വർഷം സുപ്രീം കോടതി വിധി പുറപ്പെടുവിച്ചതിനു തൊട്ടുപിന്നാലെ അതു മാനിക്കുന്നുവെന്നു വ്യക്തമാക്കിയ കോൺഗ്രസ് ദേശീയ നേതൃത്വം പക്ഷേ, ഇന്നത്തെ ഭൂമിപൂജയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ കാര്യമായി പ്രതികരിച്ചിരുന്നില്ല. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥ് മാത്രമാണു ചടങ്ങിനെ പരസ്യമായി സ്വാഗതം ചെയ്തത്.