Friday, May 24, 2024
spot_img

ഇന്ന് ക്വിറ്റ് ഇന്ത്യ ദിനം

ഇന്ത്യക്ക് ഉടനടി സ്വാതന്ത്ര്യം നല്‍കുക എന്ന മഹാത്മാഗാന്ധിയുടെ ആഹ്വാനപ്രകാരം 1942 ഓഗസ്റ്റ് 8 ആരംഭിച്ച സമരമാണ് ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം. സഖ്യകക്ഷികളുടെ യുദ്ധശ്രമങ്ങളെ ബന്ദിയാക്കിക്കൊണ്ട് ബ്രിട്ടീഷ് സര്‍ക്കാരിനെ അനുനയത്തിന്റെ പാതയിലേയ്ക്കു കൊണ്ടുവരികയായിരുന്നു ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ ലക്ഷ്യം.

ഉറച്ചതും എന്നാല്‍ അക്രമരഹിതവുമായ ചെറുത്തുനില്‍പ്പിനുള്ള ഗാന്ധിജിയുടെ നിശ്ചയദാര്‍ഢ്യം ഓഗസ്റ്റ് എട്ടിന് മുംബൈയിലെ ഗൊവാലിയ റ്റാങ്ക് മൈതാനത്ത് നടത്തിയ ‘ഡൂ ഓര്‍ ഡൈ’ (പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക) എന്ന ആഹ്വാനത്തില്‍ പ്രതിഫലിച്ചു.

തുടർന്ന് സ്വാതന്ത്ര്യ സമര ഭടന്മാർ പ്രക്ഷോഭത്തിനിറങ്ങി. അന്നു രാവിലെ തന്നെ ഗാന്ധിജിയും മറ്റു പ്രധാന നേതാക്കളും അറസ്റ്റ് ചെയ്യപ്പെട്ടു . എന്നാൽ അവരെ അറസ്റ്റ് ചെയ്ത് പ്രക്ഷോഭമില്ലാതാക്കാം എന്ന ബ്രിട്ടീഷ് ഗവണ്മെന്റിന്റെ കണക്കുകൂട്ടലുകൾ തെറ്റി . ഗാന്ധിജിയെ മോചിതനാക്കുക എന്നൊരു പുതിയ മുദ്രാവാക്യം കൂടീ ഉണ്ടാകാനേ അതുപകരിച്ചുള്ളൂ .

രാജ്യമെങ്ങും പ്രക്ഷോഭങ്ങളുണ്ടായി . ആദ്യ ഘട്ടത്തിൽ അഹിംസാത്മകമായിരുന്നെങ്കിലും ബ്രിട്ടീഷ് സർക്കാർ മർദ്ദന പരിപാടികൾ ആരംഭിച്ചതോടെ പ്രക്ഷോഭം അക്രമങ്ങളിലേക്ക് നീങ്ങി . അതിനനുസരിച്ച് മർദ്ദന പരിപാടികൾ കൂടുതൽ മൃഗീയമായി . വെടിവെപ്പും ലാത്തിച്ചാർജ്ജും കൂട്ടപ്പിഴ ചുമത്തലും സർവ്വ സാധാരണമായി . ആയിരക്കണക്കിനു പേർ മരിച്ചു . മരിച്ചവരിൽ കുഞ്ഞുങ്ങളും സ്ത്രീകളുമൊക്കെ ഉൾപ്പെടുന്നു . ഇരട്ടിയിലധികമാളുകൾക്ക് പരിക്കേറ്റു..പതിനായിരത്തോളം പേർ അറസ്റ്റ് ചെയ്യപ്പെട്ടു .

ക്വിറ്റ് ഇന്ത്യാ സമരത്തോടുള്ള പ്രതികരണം പല പ്രവിശ്യകളിലും പലതരത്തിലായിരുന്നു . ബീഹാറും ഉത്തർപ്രദേശും മധ്യപ്രദേശും മഹാരാഷ്ട്രയുമടക്കമുള്ള വടക്കൻ സംസ്ഥാനങ്ങളിലെല്ലാം ശക്തമായ സമര പരിപാടികൾ നടന്നു . എന്നാൽ ദക്ഷിണേന്ത്യയിലെ പല പ്രവിശ്യകളും സമരത്തോട് പുറം തിരിഞ്ഞു നിന്നു. കേരളത്തിൽ ക്വിറ്റ് ഇന്ത്യാസമരം വിപുലമായിരുന്നില്ല . കോൺഗ്രസ്സ് ഹിന്ദു സ്വരാജ് ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് പ്രചരിപ്പിച്ച് മുസ്ലിം ലീഗും , സോവിയറ്റ് നയങ്ങൾക്കനുസരിച്ച് നയം മാറിയ കമ്മ്യൂണിസ്റ്റ് പാർട്ടിയും ശക്തമായിടങ്ങളിലൊന്നും ക്വിറ്റ് ഇന്ത്യാ സമരം ചലനമുണ്ടാക്കിയില്ല . ഇരു കൂട്ടരും അവരവരുടേതായ കാരണങ്ങളാൽ സമരത്തെ എതിർത്തു . പ്രത്യക്ഷത്തിൽ പരാജയപ്പെട്ട സമരം എന്നു തോന്നുമെങ്കിലും രാജ്യത്തിൽ നിന്നൊഴിഞ്ഞു പോകാൻ സമയമായി എന്ന ചിന്ത ബ്രിട്ടനുണ്ടാക്കാൻ സമരത്തിനു കഴിഞ്ഞുവെന്നതിൽ യാതൊരുവിധ സംശയവുമില്ല.

Related Articles

Latest Articles